Showing posts with label വര്‍ത്തമാന കാലം. Show all posts
Showing posts with label വര്‍ത്തമാന കാലം. Show all posts

Wednesday, August 22, 2018

ആത്മാവ്



ആത്മാവ് 

സ്കൂളിൽ നിന്നും അധ്യാപകർക്കും  കൂട്ടുകാരികൾക്കും ഒപ്പം ഒരു വൃദ്ധസദനത്തിലേക്ക് യാത്ര പോയതായിരുന്നു ഈ പെൺകുട്ടി.

ബന്ധു വീട്ടിൽ സന്ദർശനത്തിന് പോയി എന്ന് മാതാപിതാക്കൾ വിശ്വസിപ്പിച്ചിരുന്ന സ്വന്തം അമ്മൂമ്മയെ അവിടെ കണ്ടപ്പോൾ..


Soucre : https://twitter.com/anita_chauhan80/status/1031841573796044800 

Sunday, July 29, 2018

ഒരു ചെറു തവളകഥ

ഒരു ചെറു തവളകഥ : ഇതൊരു ചെറിയ കഥയാണ്. സ്വന്തമല്ല. എവിടെയോ വായിച്ചതോ കേട്ടതോ..


രിക്കൽ ഒരു തവള മരം കയറാൻ ശ്രമം ആരംഭിച്ചു. അപ്പൊ മറ്റു തവളകൾ ഉറക്കെ വിളിച്ചു പറഞ്ഞു, " ഇത് നിനക്ക് സാധിക്കുന്ന പണിയല്ല, ഇന്നേവരെ മരത്തിൽ കയറിയിട്ടുള ഒരു തവളയെ പോലും ഞങ്ങൾ കണ്ടിട്ടില്ല.

എന്നാൽ നിരന്തര പരിശ്രമത്തിനൊടുവിൽ ആ തവള മരത്തിനു മുകളിലെത്തി. മറ്റു തവളകൾ അഭിനന്ദിച്ചു.


മറ്റുള്ളവർ  നിരുത്സാഹപെടുത്തിയിട്ടും തവള ലക്‌ഷ്യം  നേടിയത്  തവളയുടെ ഉള്ളിന്റെ ഉള്ളിലെ പോരാടാനുള്ള കനലോ  ലക്ഷ്യപ്രാപ്തിക്കുള്ള അഭിവാന്ചയോ (പരിശ്രമം ചെയ്യുകിൽഎന്തിനെയും വശത്തിലാക്കാം കഴിവുള്ളവണ്ണം.... ) ആണ് എന്നൊക്കെ മോട്ടിവേഷണൽ സ്പിക്കർമാരും മറ്റും പറഞ്ഞ്ഞെന്നിരിക്കും.


എന്നാൽ അതല്ല കാര്യം..



തവള ബധിരനായിരുന്നു. മറ്റു തവളകൾ താഴെ നിന്നും വിളിച്ച് പറയുന്നത് പ്രോത്സാഹനമായിട്ടാണ് നമ്മുടെ നായകൻ കരുതിയത്.



ചിലപ്പോഴൊക്കെ ബധിരനാകുന്നതാണ് നല്ലതെന്ന് തോന്നുന്നു..

Wednesday, September 2, 2009

ഓണം വന്നപ്പോള്‍

ഓണം..

കുട്ടിക്കാലത്ത് പൂക്കൂടയുമായി കുന്നും മലയും കാടും കയറി പൂപറിച്ചിട്ടുണ്ടെന്നോ..

ശരി.

പണ്ടായിരുന്നു ഓണം ആഘോഷിച്ചിരുന്നത്, ഇന്ന് എല്ലാരും ടീവീടെ മുന്‍പിലാണെന്നോ..

ശരി.

ഓണം എന്നു കേള്‍ക്കുമ്പോ നനുനനുത്ത പതുപതുത്ത മണകുണാ..മണകുണാന്നുള്ള കുറേ ഓര്‍മ്മകള്‍ ഓടിവരുന്നുണ്ടെന്നോ..

ശരി.

പ്രതീക്ഷയുടെ, നന്മയുടെ, സാഹോദര്യത്തിന്റെ, സമ്പത്സമ്രുദ്ധിയുടെ ഒരു മാവേലിനാടാണ് മനസിലെന്നോ..

ശരി.

ഓണത്തിന് സേമിയ പായസം കഴിക്കരുതെന്നോ..

ശരി.

കമ്യൂണിസ്റ്റ് മഹാബലിയെ ബൂര്‍ഷ്വാ വാമനന്‍ ചവിട്ടിക്കൂട്ടിയതിന്റെ വാര്‍ഷികമാണെന്നോ...

ശരി ശരി.. ഹെന്റമ്മോ!!

ഇന്നു തിരുവോണമല്ലേ.. ചുമ്മാ വാചകമടിച്ചിരിക്കാതെ, പുറത്തേക്കൊന്ന് ഇറങ്ങ്..

ഉള്ളതുകൊണ്ട് ഓണം ആഘോഷിക്കുന്ന എല്ലാവര്‍ക്കും..

ഹ്രുദയം നിറഞ്ഞ ഓണാശംസകള്‍ ....

ചുമ്മാ ഈ വീഡിയോ ഒക്കെ ഒന്നു കാണ്.. ഇപ്പൊ ഇതേയുള്ളൂ.. യൂട്യൂബില്‍ നിന്നും പൊക്കിയതാ..















ഹ്രുദയം നിറഞ്ഞ ഓണാശംസകള്‍ ....

Saturday, August 29, 2009

എക്സ്ട്രാ ഇന്‍കം

ഴിഞ്ഞ മാര്‍ച്ചു മാസത്തിലാണ് പ്രഫഷണലി പണ്ടെന്റെ ശത്രുവും അങ്ങിനെ പേഴ്സണലി പരിചയക്കാരനുമായി മാറിയ ഒരു മൊതലിനെ രണ്ടുമൂന്നു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കാണുന്നത്. മൂന്നു കൊല്ലം സ്കൂളിലേക്കും അവിടന്ന് തിരിച്ചുമുള്ള യാത്രകളിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായിരുന്നു ടിയാന്‍. എന്നുവച്ചാല്‍ ഇയാളാരുന്നു സ്ഥിരം ഞാന്‍ കേറുന്ന ബസിലെ കണ്ടക്ടര്‍.

അങ്ങിനെ സ്കൂളിപ്പൊക്കോണ്ടിരുന്ന ഞാന്‍ പിന്നീട് കോളേജില്‍ പോണ ഞാനായി വല്ലപ്പോഴുമൊക്കെ ടി ബസില്‍ കയറുമ്പോള്‍ ‘ദേ ഈ ലവനല്ലേ മറ്റേ ലവന്‍’ എന്ന രീതിയില്‍ രൂക്ഷമായി ഒരു നോട്ടവും ശനിയാഴ്ചകളില്‍ ഫുള്‍റ്റിക്കറ്റെടുത്ത് യാത്രചെയ്യുമ്പോള്‍ ചെറു പുഞ്ചിരി തരുന്നതും ജോലികിട്ടിക്കഴിഞ്ഞശേഷം പ്രൈവറ്റ് ബസില്‍ കയറാതെ കെ.എസ്.ആര്‍.ടി.സി ബസു നോക്കി നിക്കുമ്പോ ഏതാണ്ടു വല്ലാത്തൊരു ഭാവത്തോടെ മനസില്‍ തെറി പറഞ്ഞതും മേല്പടിയാന്‍..

ടിയാനെ കുറേനാളായി കാണാറില്ലായിരുന്നു, അതോ ഞാന്‍ ശ്രദ്ധിക്കാറില്ലായിരുന്നോ? ആവോ.. എന്തായാലും കഴിഞ്ഞ മാര്‍ച്ചില്‍ ഞങ്ങള്‍ വീണ്ടും കണ്ടു. പാലാ ബസ്റ്റാന്‍ഡില്‍ വച്ച്. എന്നേപ്പോലെ ആളാകെ മാറിയിരുന്നു. കാക്കി പാന്റല്ല, ഷര്‍ട് ഇന്‍ ചെയ്തിരിക്കുന്നു, പിന്നെ ഷൂവൊക്കെയിട്ട്... ഇനി ഞാന്‍ വിചാരിച്ചമാതിരി ഇയ്യാളു ബസുമേടിച്ചോ? [ സ്കൂളില്‍ പഠിക്കുമ്പൊ നാല്പതു പൈസാ എസ്റ്റിക്കാശിന് അമ്പതു പൈസാ കൊടുത്ത് ബാക്കി പത്തു പൈസാ തിരിച്ചുതരാത്തെപ്പൊ ‘ഈ കാശൊക്കെ മൊതലാളി അറിയാതെ പറ്റിച്ച് പറ്റിച്ച് അവസാനം ഇയാളൊരു വണ്ടിമേടിക്കും‘ എന്നു വിചാരിച്ചിരുന്നു. ]
ആലോചിച്ച് നോക്കുമ്പോഴുണ്ട്.. എന്റെനേരേ ചിരിച്ചോണ്ട് നടന്നു വരുന്നു...
- എവിടെപ്പോയി?
- ഞാനിവിടെ വരെ വന്നതാ ചേട്ടാ..
- ഇപ്പൊ എവിടെയാ ജോലി ചെയ്യുന്നെ?
- എറണാകുളത്താ..
- പേരെന്താരുന്നൂ...?
- ശ്രീക്കുട്ടന്‍
- ങാ..ഓഓ.. എന്താ കമ്പനിയിലാണോ ജോലി?
- അതേ..ഒരു സോഫ്റ്റ്വെയര്‍ കമ്പനിയിലാ..
- എങ്ങനെയുണ്ട് സാലറിയൊക്കെ? (അങ്ങാര്‍ ഭയങ്കര ക്ഷേമാന്വേഷണം..)
- മോശമല്ലാ..
- എത്രാ.. പത്തു നാല്പതു കിട്ടുമോ? (നാല്പതേ.. ഉവ്വ്വാ)
- അത്രേമില്ല, ഇച്ചിരെ കുറവാ, പത്തു പതിനഞ്ച്!!..

നമ്മളോട് ഇത്രയും ക്ഷേമം അന്വേഷിച്ചിട്ട് തിരിച്ചൊന്നും ചോദിക്കാതിരുന്നാല്‍ മോശമല്ലേ.. അതുകൊണ്ട്.. “ചേട്ടനിപ്പൊ എന്തു ചെയ്യുന്നു??” എന്നൊരു ചോദ്യമേ ഞാന്‍ ചോദിച്ചുള്ളൂ.. പക്ഷേ അതൊരു കൈവിട്ട ചോദ്യമായിരുന്നു. ബാക്കി ഇങ്ങനെ...

- “ങാ.. ഞാനിപ്പൊ ഒരു ബിസിനസ് ചെയ്യുകയാണ്. ബിസിനസെന്നു വച്ചാല്‍ അങ്ങിനെയല്ലാ. നമ്മുടെ എക്സ്ട്രാ ടൈം വെറുതേ കളയാതെ കുറച്ച് എക്സ്ട്രാ ഇന്‍കം ഉണ്ടാക്കുന്ന ഒരു ബിസിനസ്. കുറച്ചുനാളായി ഞാന്‍ പൂര്‍ണ്ണമായും ഈ ബിസിനസിലാണ്. നമ്മളീ ബാറിലോ ക്ലബിലോ ഒക്കെ പോയി ചുമ്മാ സമയം കളയാതെ മറ്റുള്ളവരോട് ഈ ബിസിനസിനേക്കുറിച്ച് ഒന്നു സംസാരിച്ചാല്‍ത്തന്നെ മാസം ലക്ഷങ്ങള്‍ ഉണ്ടാക്കാം. ഇപ്പൊത്തെന്നെ ഡോക്ടര്‍മാര്, എഞ്ചിനീയര്‍മാര്, വക്കീലമ്മാര്, എത്രയായിരംപേരാ ഈ ബിസിനസ് ചെയ്യുന്നേന്ന് അറിയാമോ?. മാന്ദ്യം ഒക്കെ വന്നപ്പഴത്തേനുമേ എല്ലാരും ഈ ബിസിനസിലേക്ക് എറങ്ങുവാ. ഇവിടത്തന്നെ അമ്പതുലക്ഷം സോഫ്റ്റ്വെയറുകാരടെ പണിപോകുമെന്നാ കേക്കുന്നെ.. ഇനി നാളെ ചെല്ലുമ്പൊ അറിയാം ശ്രീക്കുട്ടനുതെന്നെ ജോലി കാണുമോ എന്ന്.. അല്ലേ.. (പോടോ പന്നേ..!!). പറഞ്ഞപോലെ ശ്രീക്കുട്ടന്റെ നമ്പരെത്രയാ.. ഞാന്‍ ഡീറ്റെയില്‍സ് പറയാം“ പുള്ളി എന്റടുത്തൊരു നമ്പരിട്ടു!!

- “നമ്പര്.. ഞാനീ ബി.എസ്.എന്‍.എല്ലീന്ന് മാറി എയര്‍ടെല്‍ കണക്ഷനെടുത്താരുന്നേ.. പിന്നെ എം.റ്റി.എസ് എടുക്കാമെന്നോര്‍ത്തിട്ട് ഡൊകോമോ എടുക്കാമെന്നാലോചിക്കുവായതുകൊണ്ട്.. നമ്പര്.. ഉടനെ മാറും” തിരിച്ചു ഞാനുമൊരു നമ്പരിട്ടു!!

- എറണാകുളത്ത് ജോലിചെയ്യുമ്പൊ അവിടെ താമസമാരിക്കുമല്ലൊ അല്ലേ? എവിടെയാ താമസം? ഇടയ്ക്ക് ഞാനവിടെ മീറ്റിംഗിനു വരുമ്പോ വിളിക്കാം..

- താമസിക്കുവല്ലാ.. ഞാനിപ്പൊ ട്രെയിനിലു വന്നുപോവുകയാ..

- ങാ ട്രെയിനാകുമ്പൊ പരിചയക്കാരോടൊക്കെ വര്‍ത്തമാനം പറഞ്ഞിങ്ങ് പോരാമല്ലോ അല്ലേ.. നമ്മളവരോടൊക്കെ വെറുതേ സംസാരിച്ചാല്‍ മാത്രം മതി നമ്മുടെ ബിസിനസ് വളര്‍ത്തി..

- ഞാന്‍ ട്രെയിനേല്‍ കേറിയാല്‍ അന്നേരം ഉറങ്ങും. പിന്നെ സ്റ്റേഷനിലെത്തിയിട്ടേ ഉണരൂ. അതോണ്ട് ആരേം അറിയേല.

- ശ്രീക്കുട്ടാ, നമ്മുടെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാവണം. എങ്കിലേ അതിലേക്കുള്ള വഴി കണ്ടുപിടിച്ച് മുന്‍പോട്ട് പോകാനാവൂ. നമ്മുടെ പഴയ പ്രസിഡന്റ് മന്മോഹ..അല്ല.. മറ്റേ മുടിനീട്ടിയ.. കലാം.. കലാം പറഞ്ഞതു കേട്ടിട്ടില്ലേ.. ഭാവി സ്വപ്നം കണ്ടു വളരണം എന്ന്? ഞാന്‍ പറഞ്ഞുവന്നത് നമ്മള്‍ പത്തു കൊല്ലം കഴിഞ്ഞ് എങ്ങിനെയാവണം എന്നു ചിന്തിച്ചുകൊണ്ട് ഇപ്പോള്‍ ഒരല്പം വര്‍ക്ക് ചെയ്താല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല.

ഭാവിയിലേക്ക് ചിന്തിച്ചുകൊണ്ട് തന്നാ.. ചിഞ്ചൂന്റേം നിമിഷേടേം അഞ്ജലീടെം ക്രിസ്ത്യാനിയാണേലും വേണ്ടില്ല, അപ്പന്‍ ഡോക്ടറായകൊണ്ട് നീതൂന്റേം ഒക്കെ പിറകേ കൊറേ വര്‍ക്ക് ചെയ്തത്. ങാ.. എന്നാ പറയാനാ ചേട്ടാ.. അതൊരു കാലം. ഇനീപ്പൊ പുതിയ വല്ലോം നോക്കണം.. സ്വപ്നങ്ങള്‍ ഇല്ലാഞ്ഞിട്ടാണോ.. അന്ന് എന്തൊക്കെ പറഞ്ഞാണ് ടിയാന്റെ മുന്‍പില്‍ നിന്ന് രക്ഷപെട്ടതെന്ന് എനിക്കിപ്പോഴും അറിയില്ല. പിന്നീട് ഇങ്ങേരേ കാണുമ്പോഴെല്ലാം അടുത്ത് കിട്ടുന്ന വാഹനത്തില്‍ - അതിപ്പൊ ഓട്ടൊയോ, ബസോ ഇനി സൂപ്പര്‍ഫാസ്റ്റ് ആയാലും - കയറി സ്ഥലം കാലിയാക്കാനും തുടങ്ങി. പറഞ്ഞു മുഷിയുന്നതിനേക്കള്‍ നല്ലതല്ലേ പത്തുരൂപാ പോകുന്നത്..

അങ്ങിനെ.. അങ്ങിനെ..

സ്വപ്നങ്ങള്‍ കണ്ടുകഴിഞ്ഞിട്ടാണോ ഭാവി സുരക്ഷിതമാക്കിയതുകൊണ്ടാണൊ വര്‍ത്തമാനം പറഞ്ഞുമടുത്തിട്ടാണോ എന്നറിയില്ല കഴിഞ്ഞാഴ്ച ബസില്‍ ടിക്കറ്റ് തന്നത് അങ്ങേരായിരുന്നു..
------------------------------------
എനിക്ക് ജോലികിട്ടിയ സമയത്താണ് പാലായില്‍ മുത്തൂറ്റിന്റെ പുതിയ ശാഖ തുടങ്ങുന്നത്. അന്ന് ഇനാഗുറേഷന് എന്നെ വിളിച്ചപ്പോ, - സംഗതി അഡ്വെര്‍ടൈസ്മെന്റ് ആണേലും - കുറച്ച് ഇന്വെസ്റ്റ് ചെയ്യുന്നോ എന്നു ചോദിച്ചപ്പോ തോന്നിയപോലെ, കോളേജില്‍ വച്ച് ആദ്യമായൊരു പെണ്‍കുട്ടി എന്നെ ‘ചേട്ടാ‘ന്നു വിളിച്ചപ്പോള്‍ തോന്നിയപോലെ, അല്പത്തരം കൊണ്ടാണെങ്കിലും ആയിരം ആഡ്സെന്‍സ് ക്ലിക്കുകള്‍ കിട്ടിയ ഒരു ബ്ലോഗറേപ്പോലെ മേല്പടി സംഭവം ഈ ചെറിയ മനസില്‍ വലിയ സന്തോഷം ഉണ്ടാക്കി, അയാളെന്നെ ഒഴിവാക്കിയില്ലല്ലോ.. ഇനിയിപ്പൊ അമ്പതുപൈസാ ബാക്കി തന്നില്ലേലും ഞാനങ്ങ് ക്ഷമിക്കും.

Tuesday, April 14, 2009

വിഷു ആശംസകൾ



കണികാണും നേരം കമലനേത്രന്റെ
നിറമേറും മഞ്ഞതുകിൽ ചാർത്തി..
കനക കിങ്ങിണി വളകൾ മോതിരം
അണിഞ്ഞുകാണേണം ഭഗവാനേ..





Friday, March 6, 2009

3 ഇന്‍ 1 ഭിക്ഷാടനം

രാവിലെ

കുറച്ച് വൈകിയാണ് എണീറ്റത്. എല്ലാ അവധിദിവസവും പോലെതന്നെ.. ഒരു പത്തുമണിയായിക്കാണും.. വീടിനു മുന്‍പില്‍ നിന്നും നീട്ടിയുള്ള ഒരു വിളി കേട്ടു..
’അമ്മാ... സാറേ....‘
വിളിക്കുന്ന ടോണ്‍ കേട്ടാലേ അറിയാം ഭിക്ഷക്കാരനാണെന്ന്.. കിട്ടിയ ഒരു രണ്ടുരൂപാ തുട്ടുമെടുത്ത് വാതില്‍ തുറന്നു. ഒരു നീല കൈലിയും പച്ച ഷര്‍ട്ടുമിട്ട് പത്തെഴുപത് വയസ് തോന്നിക്കുന്ന ഒരു മനുഷ്യന്‍.
‘എന്തെങ്കിലും സഹായം ചെയ്യണേ....‘ എന്റെ നേരെ ദയനീയമായി നോക്കി കൈകൂപ്പി.
കൈയ്യിലിരുന്ന രണ്ടു രൂപാ നാണയം ആ മനുഷ്യനു കൊടുത്തു. നന്ദിപൂര്‍വ്വം അയാളതു വാങ്ങി താണുതൊഴുത് വടിയും കുത്തി മെല്ലെ മെല്ലെ ഗേറ്റ് കടന്നു പോയി. രണ്ടുരൂപകൊണ്ട് എന്താവാന്, കുറച്ചു കൂടി പൈസ കൊടുക്കാമായിരുന്നു ആ പാവത്തിന്.. ഞാനോര്‍ത്തു.

ഒരുമണിക്കൂര്‍ കഴിഞ്ഞു...

‘ചേച്ചീ.... ചേച്ചീ...‘ മുറ്റത്തുനിന്നും ഒരു സ്ത്രീശബ്ദം.. ‘ചേച്ചിയില്ലേ ഇവിടെ?’ പത്തുനാല്പതു വയസു പ്രായം തോന്നിക്കുന്ന ഒരു ചേച്ചി.. അവര്‍ക്ക് എന്നെ നല്ല പരിചയം പോലെ.. പക്ഷേ എനിക്ക് തീരെ പരിചയം തോന്നിയില്ല, ഞാനമ്മയെ വിളിച്ചു. അമ്മയ്ക്കും പക്ഷേ പരിചയമില്ലെന്ന് തോന്നുന്നു..

‘ഇടമറ്റത്താണ് വീട് (ഭരണങ്ങാനത്തിനടുത്ത്..). കാഞ്ഞിരപ്പള്ളിയിലുള്ള ഒരു ഫാമില്‍ ജോലി ചെയ്യുന്നു.‘ ആ സ്ത്രീ പരിചയപ്പെടുത്തി.. അവര്‍ക്ക് രണ്ടു പെണ്മക്കളാണത്രേ.. രണ്ടിനേയും കെട്ടിച്ചുവിടാന്‍ പ്രായമായി. ഭര്‍ത്താവ് മൂന്ന് വര്‍ഷം മുന്‍പ് ഉപേക്ഷിച്ച് പോയതുകൊണ്ട് ഇപ്പൊ ഒറ്റയ്ക്കാണ്. പെണ്മക്കളെ കെട്ടിച്ചുവിടാന്‍ ഒരു നിവ്രുത്തിയുമില്ല, അതിന് എന്തെങ്കിലും സഹായം തേടി ഇറങ്ങിയതാണ്.. ഇടയ്ക്കിടെ കരഞ്ഞുകൊണ്ട് അവര് പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു..

പലേ തട്ടിപ്പുകളും ഞാന്‍ കണ്ടിട്ടുണ്ട്.. ഇതും അങ്ങിനെതന്നെ ആവാന്‍ സാധ്യതയുണ്ട്. മാന്യമായ വേഷം ധരിച്ച് ആളെ പറ്റിക്കുന്ന ഒരുപാടു പേരുണ്ടീ നാട്ടില്‍..
{എന്റെ സുഹ്രുത്ത് ജെറിമോന്‍ പറഞ്ഞ ഒരു സംഭവം ഞാനോര്‍ത്തു.. ഈ അടുത്ത കാലത്ത് സംഭവിച്ചത്.. എറണാകുളം സൌത്ത് റെയില്വേസ്റ്റേഷനില്‍ വച്ച് സിനിമ സംവിധായകനാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ 200രൂപാ ചോദിച്ചത്രേ.. പടം പൊളിഞ്ഞപ്പോള്‍ കാശില്ലാതായെന്ന്!!..}
(വിശദമായി പിന്നീടെഴുതാം..)

അല്പസമയം കഴിഞ്ഞ് ഞാന്‍ നോക്കുമ്പോള്‍ അമ്മ ബാഗില്‍ നിന്ന് നോട്ടെണ്ണുന്നു.!!. കയ്യില്‍ അന്‍പതു രൂപാ!! ഇവറ്റൊക്കെ തട്ടിപ്പുകാരാണെന്ന് ഞാന്‍ വാദിച്ചു.. അമ്മയ്ക്കും അങ്ങിനെ സംശയം തോന്നിയതു കൊണ്ടൊ എന്തോ (സാധാരണ അതു പതിവില്ല..) എടുത്ത പൈസാ ബാഗിലിട്ട് രണ്ടു പത്തുരൂപാ നോട്ടുമായി അമ്മ പോയി..

‘ഇതുകൊണ്ട് എന്താവാനാ ചേച്ചീ.. രണ്ടു പെണ്മക്കളെ ഞാനെന്തു ചെയ്യും..’ ആ സ്ത്രീ വിടാന്‍ ഭാവമില്ല. പെണ്മക്കളുള്ള അമ്മയുടെ വിഷമത്തേക്കുറിച്ച് അവര്...

‘ഇവിടിപ്പൊ പൈസ ഇരിപ്പില്ല.. ഇനി ഒരു ദിവസം വരൂ’ ഒരു വിധം അമ്മ അവരെ പറഞ്ഞുവിട്ടു..

‘എടാ.. അവരെ കുറ്റം പറയുകയല്ല വേണ്ടത്.. നിവ്രുത്തിയില്ലാതെ വരുന്നവരെ ആവുന്ന രീതിയില്‍ സഹായിക്കണം’ അമ്മ എന്നെ ഉപദേശിച്ചു തുടങ്ങി..

‘ഇവരൊക്ക പറ്റിക്കുന്നതാണെന്നേ.. നമ്മളെന്താ അവര്‍ക്ക് സ്വര്‍ണ്ണം മേടിച്ച് കൊടുക്കണോ?’ സംഭവം മുഴുവന്‍ കണ്ടുകൊണ്ടിരുന്ന ശ്രീക്കുട്ടിയും ഈ പ്രശ്നത്തില്‍ ഇടപെട്ടു..

‘കള്ളം പറയുന്നവരെ കണ്ടാല്‍ എനിക്ക് മനസിലാകും.. ഇവന്റെ കുറെ കള്ളത്തരങ്ങള്‍ കണ്ടുപിടിച്ചിട്ടുള്ളതല്ലേ ഞാന്..’ അമ്മ അഡ്വാന്‍സായി എന്നെ ഒതുക്കാന്‍ നോക്കുന്നു..

‘ആ സ്ത്രീക്ക് മക്കളെ 101പവനും കൊറോള കാറും കൊടുത്ത് കെട്ടിച്ചുവിടണമെന്നായിരിക്കും ആഗ്രഹം.. അതിനിപ്പൊ നമ്മളെന്താ ചെയ്യുക.. അരയേക്കറ് സ്ഥലം എഴുതിക്കൊടുക്കാന്‍ മേലാരുന്നോ?’ മുന്‍പു തര്‍ക്കശാസ്ത്രം കുറേ പഠിച്ചത് രക്ഷയായി.. പിടിച്ചു നിന്നു...

ഉച്ചകഴിഞ്ഞു..

കോളിംഗ് ബെല്ലടിക്കുന്നു... ഉച്ചത്തില്‍ ആരോ സംസാരിക്കുന്നു.. വാതില്‍ തുറന്നു നോക്കി..

‘ രണ്ടുമൂന്നു കോടി മുടക്കി വീടുണ്ടാക്കി വെക്കാം.. ചോദിച്ചാല്‍ തരുന്നത് പത്ത് ഉലുവാ.. ഭൂ‍ൂ‍ൂ.. ചെറ്റ.. ’ സര്‍വ്വാംഗം കലിപ്പിച്ച് പത്തുനാല്പതു വയസു തോന്നിക്കുന്ന ഒരു ചേട്ടന്‍ നില്‍ക്കുന്നു‍..

‘എന്താ ചേട്ടാ? എന്താ വേണ്ടത്?’ ഞാന്‍ അന്വേഷിച്ചു.

‘രണ്ടുമൂന്നു കോടി മുടക്കി ഇവനൊക്കെ വീടുണ്ടാക്കി വെക്കാം.. പാവപ്പെട്ടവന്‍ വല്ല സഹായോം ചോദിച്ചാല്‍ തരുന്നത് പത്ത് ഉലുവാ.. ഇവനൊക്കെ ആളാകുന്നതെങ്ങനാണെന്ന് എനിക്കറിയാം..’
അയല്വക്കത്തെ ജോണിച്ചേട്ടന്റെ വീട്ടിലേക്ക് തലകൊണ്ട് ഒന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് അയാള്‍ വിശദീകരിച്ചു.. ‘ഇവന്റെയൊക്കെ അടുത്ത് എരക്കേണ്ട കാര്യമുണ്ടോ നമ്മക്ക്...? ’

‘അതേയതേ!!’ പത്തുരൂപയെങ്കിലും ഉറപ്പാക്കിയ അയാളുടെ ബുദ്ധിയോര്‍ത്ത് ഞാന്‍ ചിരിച്ചു..

‘എന്തെങ്കിലും സഹായം..’

‘ഒന്നും വേണ്ട ചേട്ടാ’ ഞാന്‍ മറുപടി കൊടുത്തു.

എന്റെ കോമഡി കേട്ട് അയാള്‍ ചിരിച്ചു..

ഞാനും ചിരിച്ചു.. കുറേനേരം.. കുറേയേറെ നേരം.... വെറുതേ ചിരിച്ചുകൊണ്ടിരുന്നു..

എന്റെ ചിരികണ്ട് കണ്ട് അങ്ങേര് വെറുത്തു കാണും.. കലിപ്പിച്ച് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി!!!

വൈകിട്ട്..

ഏറ്റുമാനൂര്‍ക്ക് പോയി.. ഉത്സവത്തിന്.. രാത്രി ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലില്‍ ചെന്നിരുന്നപ്പോഴുണ്ട്... പെണ്മക്കളെ കെട്ടിച്ചുവിടാന്‍ സഹായം ചോദിച്ചുവന്ന ചേച്ചിയും, പത്തുരൂപാ കൊടുത്ത കോടീശ്വരനെ തെറിവിളിച്ച ചേട്ടനും ഒരു മേശയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് വെട്ടിവിഴുങ്ങുന്നു...!! പെണ്മക്കള് രണ്ടെണ്ണം അപ്പുറത്തിരുന്ന് പൊറോട്ടാ വലിച്ചുപറിക്കുന്നു!!! ഈ എട്ടും പത്തും വയസ്സുള്ള കൊച്ചുങ്ങളെ കെട്ടിച്ചുവിടാനാണോ ചേച്ചി ആ കാശുചോദിച്ചത്..? ബാല്യവിവാഹം നിരോധിച്ചിരിക്കുകയാ ചേച്ചീ... ഇനി ചിലപ്പൊ കെട്ടുപ്രായം ആകുന്നതുവരെ ബാങ്കിലിടാനാരിക്കും.. ആ പിള്ളാര് അതുകൊണ്ട് രക്ഷപെടട്ടെ.. ഞാന്‍ സമാധാനിച്ചു...

അതും വളരെ കുറച്ചു സമയത്തേക്കേ ഉണ്ടായുള്ളൂ.. അതായത്.. ഭക്ഷണം കഴിഞ്ഞ് കൈകഴുകാന്‍ പോയ ആ ചേച്ചിയുടെ/ചേട്ടന്റെ അച്ഛന്‍ അതായത് ആ പിള്ളേരുടെ മുത്തച്ഛന്‍ (വല്യച്ഛന്‍) വരുന്നതുവരെ മാത്രം....

അതെ.. ആദ്യം വീട്ടില്‍ വന്ന...


നീല കൈലി... പച്ച ഷര്‍ട്ട്... എഴുപതുവയസ് പ്രായം ...!!!!



ഞാന്‍ തകര്‍ന്നു പോയി..
--------------------------------------------
ഉത്സവത്തിന് അമ്മ വരാതിരുന്നത് ഭാഗ്യമായി!!!

Monday, February 23, 2009

എന്റെ വകയും ആശംസകള്‍

ല്ലാരും രാവിലെ മുതല്‍ മെനക്കെട്ടിരുന്ന് പോസ്റ്റുന്നു.. അതുകൊണ്ട് ഞാനും പോസ്റ്റുന്നു.. അല്ല.. അതുതന്നെ ഞാനും പോസ്റ്റുന്നു..

ഞാനൊരു ഇന്ത്യാക്കാരന്‍ .... ഞാനൊരു മലയാളി...
റസൂല്‍ പൂക്കുട്ടിക്ക് അഭിനന്ദനങ്ങള്‍.. താങ്കളൊരു മലയാളിയായതു കൊണ്ട് ഞങ്ങള്‍ക്കോ ഈ മലയാളികളേക്കൊണ്ട് താങ്കള്‍ക്കോ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല, ഉണ്ടാവുമെന്ന് കരുതുന്നുമില്ല. കുറച്ച് ദിവസങ്ങളെ ആയുള്ളൂ താങ്കളേക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ടുപോലും..
എങ്കിലും 20-20 ക്രിക്കറ്റ് ഫൈനലില്‍ ശ്രീശാന്ത് ക്യാച്ചെടുക്കുന്നതു കണ്ടതുപോലെ, ലോകസുന്ദരിപ്പട്ടത്തിന്റെ ഫൈനല്‍ വേദിയില്‍ പാര്‍വ്വതി ഓമനക്കുട്ടന്‍ നില്‍ക്കുന്നതു കണ്ടതുപോലെ, ഒരു മലയാളി എന്ന വികാരം കൊണ്ട്.. അഭിമാനം കൊണ്ട്.. ഇന്നും എന്റെ കണ്ണുകള്‍ നിറഞ്ഞു. മനസ് നിറഞ്ഞു..


സ്ലംഡോഗ് മില്യണെയര്‍ കണ്ടിട്ടില്ലാത്തതു കൊണ്ട് ഒരു നിരൂപണം എഴുതാനോ പ്രശംസിക്കാനോ വിമര്‍ശിക്കാനോ ചിത്രത്തിന്റെ പ്രമേയത്തേക്കുറിച്ചുള്ള വാദപ്രതിവാദങ്ങളില്‍ പങ്കാളിയാവാനോ കഴിഞ്ഞില്ല. ഇതിലും മനോഹരമെന്ന് എനിക്ക് തോന്നിയ അനേകം ഗാനങ്ങള്‍ എഴുതിയിട്ടുള്ള ആളെന്ന നിലയ്ക്ക് ശ്രീ റഹ്മാന്‍ ഓസ്കാര്‍ നേടിയത് എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നുമില്ല, ആവേശം കൊള്ളിക്കുന്നുമില്ല. ഒരിന്ത്യന്‍ സിനിമയില്‍ അദ്ദേഹത്തിന്റെ ഗാനത്തിന് ഇതു മുന്‍പേ ലഭിക്കേണ്ടിയിരുന്നു എന്ന എന്റെ തോന്നലാവാം കാരണം. പക്ഷേ ഈ ഒരു നിമിഷം.. ഒരിന്ത്യാരനായതില്‍ അഭിമാനം തോന്നുന്ന നിമിഷം,...


ഇത്രയും ഇന്ത്യാക്കാര്‍ ഇതുപോലൊരു വേദിയില്‍ ഒരുമിച്ച് നില്‍ക്കുന്നത് ആദ്യം.. എട്ട് ഓസ്കര്‍ നേടിയ സ്ലംഡോഗ് മില്യണെയറില്‍ മികച്ച ചിത്രം, ശബ്ദമിശ്രണം, ബെസ്റ്റ് ഒറിജിനല്‍ സ്കോര്‍, ബെസ്റ്റ് സോങ്ങ് എന്നിവ പൂര്‍ണ്ണമായും ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ തന്നെ.


ഒരു ആവേശം കൊണ്ട് ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ മനസിന് ആശ്വാസമായതുകൊണ്ടും ഇനിയും വലിച്ചുനീട്ടി ഒരെഴുത്തിന്റെ ആവശ്യമില്ലാത്തതു കൊണ്ടും, ശിവരാത്രി ആഘോഷത്തിന് അമ്പലത്തില്‍ പോകേണ്ടതുകൊണ്ടും നിര്‍ത്തുന്നു..

ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമന്തരംഗം...
കേരളമെന്നു കേട്ടാലോ പറയണം പൂക്കുട്ടി നമുക്ക് സ്വന്തമെന്ന്..
വന്ദേമാതരം...
ജയ്ഹോ...

Saturday, February 21, 2009

പിരിവുത്സവാശംസകള്‍..

ക്തജനങ്ങളെ,

ശ്രിതവത്സലനായ ശ്രീവിജയന്‍ സാറിന്റെയും അഭീഷ്ടവരദായകനായ ശ്രീഅച്ചുമാമന്റെയും ചൈതന്യത്താല്‍ ഭക്തരുടെ ആശ്രയകേന്ദ്രമായി വിളങ്ങുന്ന മലയാളനാട്ടിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് മഹോത്സവം പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന വിവരം ഏവരേയും അറിയിച്ചുകൊള്ളട്ടെ. പവിത്രമായ ആചാരങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ഉത്സവപരിപാടികള്‍ ആകര്‍ഷകവും ഭക്തിനിര്‍ഭരവുമായി നടത്തുന്നതിന് എല്ലാ ഭക്തജനങ്ങളുടെയും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ പീബീ നാമത്തില്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
എന്ന്
സെക്രട്ടറി

ആലപ്പുഴ
01-02-09



-: പ്രധാന കലാ പരിപാടികള്‍ :-


ഒന്നാം ഉത്സവം

വൈകിട്ട് 6.00ന് : കൊടിയേറ്റ്

രണ്ടാം ഉത്സവം

7.00 മുതല്‍ : സംഗീതാര്‍ച്ചന
വോക്കല്‍ : സര്‍വ്വശ്രീ കൊടികീറി ഗോപാലക്രുഷണന്‍
മ്രുദംഗം : ഷൊര്‍ണൂര്‍ മുരളി
വയലില്‍ : സേവ്യര്‍ മനോഹരന്‍ മാത്യു
കടം : കേന്ദ്രം

മൂന്നാം ഉത്സവം

7.30ന് : പൂരപ്പാട്ട്
(സുധാകര ഭക്തജന കളരി സംഘം, അമ്പലപ്പുഴ)

നാലാം ഉത്സവം

8.00ന് : സാംസ്കാരികനാടകം : “ഒന്നുകില്‍ പീബീടെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്“
അവതരണം : ലൌലിന്‍ കമ്യൂണിക്കേഷന്‍സ്, തായ്‌വാന്‍

അഞ്ചാം ഉത്സവം
ചെന്നിവേട്ട

8.00 മുതല്‍ : മിമിക്സ് ഗാനമേള
(ടീകോം ഓര്‍ക്കസ്ട്രാ, ദുബായ്)

ആറാം ഉത്സവം
ആറാട്ട്

10ന് : മേജര്‍സെറ്റ് കഥകളി:- അച്ച്യുതവധം മൂന്നാം ദിവസം
രംഗത്ത് : കലാമണ്ഡലം വിജയന്‍, കലാമണ്ഡലം അച്ചുതന്‍, മേജര്‍ രവി



-*-*-*-*-*-*-*-*-*-
N.B;
കൊടികളും തോരണങ്ങളും പാര്‍ട്ടി ആപ്പീസില്‍ നിന്നും ലഭിക്കുന്നതാണ്. അര്‍ച്ചനയ്ക്കുള്ള ചെരിപ്പുകള്‍ അവരവര്‍ തന്നെ കൊണ്ടുവരണം. പരിപാടിയില്‍ തോന്നുന്നപോലെ മാറ്റങ്ങള്‍ വരുത്തുവാന്‍ പിബിക്ക് അധികാരമുണ്ടായിരിക്കും.
ശബ്ദവും വെളിച്ചവും : അഹൂജ ആന്‍ഡ് എസെന്‍സി.

എഴുന്നള്ളിപ്പ് ആനകള്‍ ‍:
ഗജരാജന്‍ സുധാകര്‍ അമ്പലപ്പുഴ, പാമ്പാടി രാജന്‍, വൈക്കം ശശി.
-----------------------------------------------------
വിശദമായ നോട്ടീസ് ശിവകാശിയില്‍ അച്ചടിക്കുന്നതേ ഉള്ളൂ, പിന്നീട് കൊണ്ടുവരും. ആദ്യം സംഭാവന കൊട്..


ഹാപ്പി മഹാശിവരാത്രി എവരിവണ്‍..!!

Tuesday, February 17, 2009

അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്‍ ഉള്ള ഫാമിലി!!


കൊച്ച്, കൊച്ചിന്റെ അച്ഛന്‍, അതിന്റെ അച്ഛന്‍, അതിന്റെ അച്ഛന്‍, അതിന്റെ..അതിന്റെ..




ദേ കെടക്കുന്ന കിടപ്പുകണ്ടോ.. നോക്കുന്ന നോട്ടം കണ്ടോ..
നീയാണെടാ.. താരം.. വെറും പതിമൂന്ന് വയസ്.. എന്നുവച്ചാല് ഞാനൊക്കെ ഏഴാം ക്ലാസില്‍ പഠിക്കുമ്പൊ നാനായിലേം സിനിമാമംഗളത്തിലേം സെന്റര്‍പേജ് കണ്ട് ഞെട്ടിയ പ്രായം.. ഒണക്കമടലുവെട്ടി ക്രിക്കറ്റ് കളിച്ചു നടന്ന പ്രായം.. ഇവന്‍ ഈ പ്രായത്തില്.. ഹോ.. സ്മാര്‍ട്ട് ബോയ്..
അച്ഛനും മകള്‍ക്കും ഇനി ഒരു സ്കൂളില് പഠിക്കാമല്ലോ.
ഈ പോക്ക് മകളും പോയാല്.. 26‍ാമത്തെ വയസില്‍ മുത്തച്ഛന്‍.. 39‍ാമത്തെ വയസില്‍ മുതുമുത്തച്ഛന്‍..50,60.. പത്തെഴുപത് വയസാകുമ്പോഴേക്ക് ഒരു പഞ്ചായത്താ‍ക്കാന്മാത്രം ആളുകള് വീട്ടില്.. !!
ബെസ്റ്റ് ഫാമിലി..

ഇവിടെ ഞങ്ങള്.. വയസ് ഇരുപത്തഞ്ചായി.. ഇതുവരെ ഒരു കല്യാണ ബ്രോക്കറുപോലും പറയുന്നില്ല പ്രായമായെന്ന്..
എന്തു ചെയ്യാന്‍.. ജനിക്കുവാണേല്‍ ബ്രിട്ടനില്‍ ജനിക്കണം.. ഇവിടെ ഓരോ കൊല്ലം കഴിയുമ്പോഴും പെന്‍ഷന്‍ പ്രായം.. സോറി.. കല്യാണപ്രായം ഉയര്‍ത്തണം എന്നല്ലേ പറയുന്നത്. ഇവിടെ കുറെ സദാചാര സേന ഉള്ളതുകാരണം ഡിങ്കോള്‍ഫി ചെലപ്പൊ പൊല്ലാപ്പാവേം ചെയ്യും. ന്നാലും.. ആ സംസ്കാരത്തിന്റ്റെ മഹത്വം.. അതിവിടെ വരുമോ..

ആക്ച്വലി.. എങ്ങനെ ഒപ്പി.. അല്ലെങ്കില്‍ വേണ്ട.. ഞാന്‍ ചോദിക്കുന്നില്ല.. പിന്നെ അയലോക്കത്തെ ചേട്ടന്മാര് ചിലര് അവകാശം പറഞ്ഞ് എത്തിയിട്ടുണ്ടല്ലേ.. D.N.A എങ്കില്‍ D.N.A.. അഭിമാനം വിട്ടുകൊടുക്കരുത്.. ഇനി എത്രപേര് വരാനിരിക്കുന്നോ.. ആര്‍ക്കറിയാം..

ഏതായാലും ആല്‍ഫിക്കും ഷാന്റിലിനും പിന്നെ മെയ്സിക്കും ആശംസകള്‍..

---
ബ്രിട്ടണിലായതു കൊണ്ട് കേസൊന്നും ഇല്ല എന്നു തോന്നുന്നു.. ഇവിടെ ഉള്ള ഏതെങ്കിലും പയ്യനാരുന്നെങ്കിലോ? കുറെ സദാചാര സേന രംഗത്തിറങ്ങും.. അവരെ വിമര്‍ശിച്ച് ബാക്കി ഉള്ളവരും..
സംഗതി കൂടുതല്‍ ജനകീയമാകും.. എല്ലാരും കണ്ടുപഠിക്ക്..

Friday, February 13, 2009

ഞങ്ങളുടെ വിവാഹം നടത്തി തരണേ.. ഹരേ രാമ..

സ്നേഹമുള്ള മുത്ത് അണ്ണന്,

താങ്കളേക്കുറിച്ച് ഈയിടെയായി ഞങ്ങള്‍ ഒരുപാട് കേള്‍ക്കുന്നുണ്ട്. മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ പ്രതിരൂപമാണെന്നൊക്കെ. അങ്ങയേപ്പോലൊരാള്‍ ഈ അടുത്തെങ്ങും.. ഒരുപക്ഷേ അഫ്ഗാനിലും സൌദിയിലും ഒക്കെ കണ്ടേക്കാം, പക്ഷേ ഇന്ത്യയില്‍ അങ്ങൊരു അത്യപൂര്‍വ്വ ഒരു പ്രതിഭാസമാണ് . അങ്ങയേപ്പറ്റി ഇവിടെ (സോറി, ഇത് ബൂലോകം.. ബ്രഹ്മാവിനേക്കാളും വല്യ സ്രുഷ്ടികര്‍ത്താക്കളാണ് ഇവിടം മുഴുവന്‍..) ചില അല്പബുദ്ധികള്‍ പലതും പറഞ്ഞ് കേട്ടിരുന്നു. പക്ഷേ അങ്ങ് അതിലും എത്രയോ ഉയരത്താണ്. വാനര സൈന്യത്തോടൊപ്പം അങ്ങ് നടത്തിവരുന്ന യുദ്ധം അതിന്റെ പൂര്‍ണ്ണ ഫലപ്രാപ്തിയിലെത്തട്ടെ എന്ന് ആശംസിക്കുന്നു. (അല്ലെങ്കില്‍ തന്നെ ഇപ്പൊ ഭാര്യയെ പേടിച്ച് ഭര്‍ത്താവിന് ഒളിച്ചിരിക്കാന്‍ പറ്റുന്ന ഒരേ ഒരു സ്ഥലമാണ് ബാറ്. ഇനി അവിടേം ഇവളുമാര് കേറിവന്നാല്‍ എന്ത് ചെയ്യുമെന്ന് പറ!!)

ഇനി ഞങ്ങളുടെ പ്രശ്നം പറയാം..
വാലന്റൈന്‍ ആരാണെന്നും വാലന്റൈന്‍സ് ഡേ എന്നാണെന്നും അറിയുന്നതിനു മുമ്പേ പ്രണയിച്ചുതുടങ്ങിയവരാണ് ഞങ്ങള്‍.. ഞങ്ങളിങ്ങനെ മറ്റാരേയും അറിയിക്കതെ പ്രണയം ഉള്ളിലൊതുക്കി നടക്കാന്‍ തുടങ്ങിയിട്ട് കൊല്ലം കുറേ ആയി, പക്ഷേ വീട്ടുകാര് ഞങ്ങളെ ഒന്നിക്കാന്‍ അങ്ങ് സമ്മതിക്കുന്നില്ല . ഞങ്ങളുടെ കല്യാണം നടത്തിത്തരാന്‍ സമ്മതിക്കില്ലെന്ന് തീര്‍ത്തു പറഞ്ഞുകഴിഞ്ഞിരിക്കുന്നു.. ഞങ്ങളുടെ നാടിന്റെ പ്രത്യേക മതേതര സ്വഭാവം കാരണം കെട്ടിയാല്‍ പിന്നെ ജീവനോടെ ഉണ്ടാവുമോ എന്ന് ഭയവുമുണ്ട്. ഇനി അങ്ങു മാത്രമാണ് ഞങ്ങളുടെ ഏക ആശ്രയം.. കൈവിടരുത്..

ഒരുഗതിയും പരഗതിയുമില്ലാതെ വിഷമിക്കുന്ന, ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ ചുണ്ടുകള്‍ പരസ്പരം കടിച്ചുപറിച്ച് തിന്നുന്ന, ഉടുതുണിക്ക് മറുതുണി!! ഇല്ലാത്ത, പാര്‍ക്കിലും ബീച്ചിലും താമസിക്കുന്ന പാവം കമിതാക്കളെ അങ്ങ് വിവാഹം കഴിപ്പിച്ച് ഒരു കുടുംബമാക്കുന്നു എന്നറിഞ്ഞു.

ദയവായി ഞങ്ങളുടെ കല്യാണം കൂടി ഒന്ന് നടത്തിത്തരണം..പ്ലീസ്..

കഴിഞ്ഞ തവണ താക്കറെ ചേട്ടനോട് പറഞ്ഞതാ.. പക്ഷേ സമ്മതിച്ചില്ല. അങ്ങേക്കെങ്കിലും കനിവുണ്ടാകണം..
എങ്ങിനെ എവിടെ വന്ന് നിക്കണം എന്ന് പറഞ്ഞാല്‍ അവിടെ എത്തിക്കോളാം. മംഗലാപുരത്തോ? അതോ ബാംഗ്ലൂരോ? എങ്ങിനെയാണ് കല്യാണത്തിന്റെ ചിട്ടവട്ടങ്ങള്‍? താലിയും മറ്റും ഞങ്ങള്‍ തന്നെ കൊണ്ടുവരണോ അതോ താങ്കളുടെ ആളുകള്‍ കൊണ്ടുവരുമോ? അതുപോലെ വീഡിയോക്കാരും ബാക്കി സംഭവങ്ങളും. കല്യാണത്തിന്റെ വീഡിയോ ഡീവീഡിയിലും സീഡിയിലും വേണം, കാസറ്റിന്റെ പരിപാടി ഇപ്പൊ ഇല്ലല്ലൊ.. (മുമ്പ് ചേച്ചീടെ കല്യാണത്തിന്റെ കാസറ്റാരുന്നേ.. അത് മുഴുവന്‍ ചുമ്മാ ഇരുന്ന് പൂപ്പല്‍ പിടിച്ചു.. )

പിന്നെ ഫസ്റ്റ്നൈറ്റ്, അതേപ്പറ്റിയൊന്നും ഇപ്പൊ ചോദിക്കുന്നില്ല. അതൊക്കെ എല്ലാം അറിഞ്ഞ് വേണ്ടപോലെ ഏതെങ്കിലും ഹോട്ടലില്‍ അറേഞ്ച് ചെയ്താല്‍ മതി.

പിന്നെ നേരത്തേ ഒരു കാര്യം ചോദിക്കാന്‍ വിട്ടുപോയി,
‘ജെട്ടിക്കു പകരം സാരി‘ എന്നൊരോഫര്‍ ഉണ്ടെന്നറിഞ്ഞു. സാരി ഞങ്ങള്‍ക്കും വേണം. കാഞ്ചീപുരം, ബനാറസ് പട്ടുസാരികള്‍ ആണെങ്കില്‍ സന്തോഷം. പകരം ജെട്ടികള്‍ എത്രവേണമെങ്കിലും തരാന്‍ തയ്യാറാണ്.. പഴയ V.I.P ജെട്ടികള്‍ മുഴുവന്‍ തന്നേക്കാം . പക്ഷേ സാരി പുതിയതു തന്നെ വേണം..
(മുംബെയില്‍ വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ നാഗമ്പടം മൈതാനിയില്‍ കൊണ്ടു വില്‍ക്കുന്ന 39രൂഭാ ടൈപ്പാണെങ്കില്‍ വേണ്ട..)

ഒത്തിരി പ്രതീക്ഷയോടെ...

ക്രിഷ് & സിലു
(ക്രുഷ്ണന്‍കുട്ടി & സിസിലിക്കുട്ടി)

[ ബൂലോകരേ.. ഭാഗ്യമുണ്ടെങ്കില്‍ ഞങ്ങളെ എക്സ്ലൂസീവ് ന്യൂസായി ടിവിയില്‍ കാണാം.. ]

----------------------------------------------------------

ഈ വാലന്റൈന്‍സ് ഡേ നിങ്ങള്‍ക്കായ് സമര്‍പ്പിക്കുന്നത് വി.ഐ.പി. ഫ്രഞ്ചി.

ഇറോസ് ദേവന്‍ നിങ്ങളെ രക്ഷിക്കട്ടെ..

വാലന്റൈന്‍ ദിനം കഴിഞ്ഞ് പത്തു മാസം തികയുന്നതിനു മുന്‍പ് ഇവിടെ ശിശുദിനം ആഘോഷിക്കുന്നു..

“ഒന്നുകില്‍ വാലന്റൈന്‍സ് ദിനം ഒരു മാസം പിന്നോട്ടാക്കുക..
അല്ലെങ്കില്‍ ശിശുദിനം ഒരു മാസം മുന്നോട്ട്..”
: രാവണസേന

Wednesday, February 11, 2009

പ്രവര്‍ത്തകരെ ആവശ്യമുണ്ട്

ശ്രീമതി സോണിയാജിയുടെ നേത്രുത്വത്തില്‍ ന്യൂഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എ.ഐ.സി.സി, അനുബന്ധ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ വിവിധ പോസുകളിലെ താല്‍കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇലക്ഷന്‍ കഴിയുന്നതുവരെയാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാ‍ന തീയതി മാര്‍ച്ച് 10.

01s/09. ജനാധിപത്യം,മതേതരത്വം തുടങ്ങി ഇല്ലാത്ത സംഗതികളുടെ പേരില്‍ കഴുതകളെ ജനങ്ങളാക്കിക്കൊണ്ട് വോട്ടു ചെയ്യിച്ച് വിജയിക്കാന്‍ കഴിവുള്ള യുവജനങ്ങള്‍ക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാം. നിലവില്‍ 500 ഒഴിവുകളാണുള്ളത്. പ്രായപരിധി 50നും 95നും മധ്യേ. ഹിന്ദി എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. എ.ഐ.സി.സി ആസ്ഥാനത്ത് ചായകൊണ്ടു കൊടുത്തും തൂപ്പുവേല ചെയ്തും പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

02s/09. പ്രസ്താവനകള്‍ ഇറക്കുന്നതിലേക്കായി നാക്കിന് നീളക്കുടുതലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നു. സംസ്ഥാന തലത്തില്‍ പ്രസംഗ പ്രസ്താവന മത്സരങ്ങളില്‍ വിജയം നേടിയവരാകണം.

*
*

07s/09. പഞ്ചായത്തുകള്‍ തോറും നടന്ന് കവലപ്രസംഗങ്ങള്‍ നടത്തേണ്ടവരെയും കയ്യടിക്കേണ്ടവരുടെയും എണ്ണം അതതു ജില്ലാ നേതാക്കന്മാര്‍ക്ക് കിട്ടിയ കാശിനനുസരിച്ച് തീരുമാനിക്കും. ഇനി മറ്റവന്മാരുടെ തല്ലെങ്ങാനും വന്നാല്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളെ മുറുകെപ്പിടിച്ച് ഓടാന്‍ തയ്യാറുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.

(മിച്ചമുള്ള അപേക്ഷകരെ ഒഴിവു വരുന്നതനുസരിച്ച് നേരിട്ട് രാജസഭയിലേക്ക് പറഞ്ഞുവിടുന്നതായിരിക്കും.. )

കൂടുതല്‍ വിവരങ്ങള്‍ക്ക് ഡ്ഡ്ഗ്ഗദ്ദപ്പ്ങ്ങഞ്ര്ര്വ്വ്യ്യ്ദ്ദ്രീ എന്ന സൈറ്റ് സന്ദര്‍ശിക്കുക. (ഇതു മനോരമ പത്രത്തില്‍ നിന്നാ...!! )

അപേക്ഷകള്‍ അയക്കേണ്ട വിലാസം:
ആര്‍ ഗാന്ധി
C/o മിസ്സിസ് ഗാന്ധി
10 ജന്‍പഥ്
ന്യൂഡല്‍ഹി

----------------------------------

കേരള രക്ഷ, ‘ഞങ്ങടെ‘ രക്ഷ

കേരളത്തെ രക്ഷിക്കണമെന്ന് നിങ്ങള്‍ക്കാര്‍ക്കെങ്കിലും ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ ദേ കാസര്‍ഗോഡ് നിന്നും പുറപ്പെട്ടിരിക്കുന്ന കേരള രക്ഷാമാര്‍ച്ച് നിങ്ങള്‍ ഒരു വന്‍ വിജയമാക്കി മാറ്റണം..
കേരളം മാത്രം അല്ല.. രാജ്യത്തിന്റെ മൊത്തം മതേതര സ്വഭാവം കാത്തുസൂക്ഷിക്കാന്‍ ഇപ്പൊ ഞങ്ങള്‍ക്ക് മാത്രമേ കഴിയൂ..

സോണിയാജിയുടെ കരങ്ങള്‍ക്ക് ശക്തി പകരുക എന്നതാണ് നമ്മുടെ പണി.
അത് ഇന്ന രീതിയില്‍ വേണമെന്നൊന്നുമില്ല, കോണിക്കാരും, റബറിലക്കാരും ഒക്കെ തന്നാല്‍ കഴിയുന്ന രീതിയില്‍ ഒന്നു സഹായിക്കുക..
ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക.. രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സോണിയാജിക്കും രാഹുലിനും മാത്രമേ കഴിയൂ.. സ്വപ്നത്തില്‍ കണ്ടകാര്യം ഭാര്യയോടും മകനോടും അല്ലാതെ മറ്റാരോടും പുള്ളി പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ...

----------------------------------

പ്രസംഗം

കാറളത്തിളെ മാണ്യറയ കാംഗ്രസ് പ്രവ്ര്‍ത്തകറ്ക്ക് എണ്ടെ നംഷ്കാറം
(കയ്യടി..)
കാറളം എണിക്ക് എണ്ടെ ഷ്വണ്ടം വീഡ് പോളെയണ്.
(വീണ്ടും കയ്യടി..)
ഐ ആം മോര്‍ കംഫര്‍ട്ടബിള്‍ വിത് ഇംഗ്ലീഷ്..സോ..

ഇനി ഇതുപോലുള്ള എത്ര പ്രസംഗങ്ങള്‍ നമ്മള്‍ കേള്‍ക്കണം.. ഹോ..

നാളെ: മറ്റോന്മാര്

Saturday, January 24, 2009

ക്ഷേത്രങ്ങളില്‍ നിന്നും ഇനി പി.എച്ച്.ഡി. എടുക്കാം..

ദ്രസകളില്‍ നിന്നുള്ള പഠനം സി.ബി.എസ്.സിക്ക് തുല്യമാക്കുന്നതിന്റെ തുടര്‍ച്ചയായി ഇനി രാജ്യത്തെ ക്ഷേത്രങ്ങളേയും പഠനശാലകളാക്കി മാറ്റി വിവിധ വിഷയങ്ങളില്‍ നാലാംക്ലാസ് യോഗ്യത മുതല്‍ PhD വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ന്യൂനപക്ഷപ്രീണനം എന്ന ആരോപണം ഉന്നയിച്ച് വര്‍ഗീയശക്തികള്‍ മുതലെടുപ്പ് നടത്താതിരിക്കാനാണ് ഈ നീക്കം എന്നറിയുന്നു.

രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥക്ഷേത്രം, കൊണാര്‍ക്ക് സൂര്യക്ഷേത്രം, മധുര മീനാക്ഷിക്ഷേത്രം, തിരുപ്പതി, മൂകാംബിക, പുരി ജഗന്നാഥക്ഷേത്രം എന്നിവയാണ് ഐ.ഐ.റ്റി പദവിയുള്ള ക്ഷേത്രങ്ങള്‍. ഓരോ ക്ഷേത്രങ്ങളിലേയും കോഴ്സുകളും പ്രവേശനരീതിയും തീരുമാനിക്കാനുള്ള അധികാരം ക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.

കേരളത്തിന് ഐ.ഐ.റ്റികളോ ഐ.ഐ.എമ്മുകളോ ഇല്ല.
എന്നാല്‍ അമ്രുതാനന്ദമയി മഠം സ്വയംഭരണാവകാശമുള്ള സര്‍വകലാശാലയാക്കി നിലനിര്‍ത്തും.
സാമ്പത്തിക ക്രമക്കേടുകളുടെ സര്‍വ്വകലാശാലകളായിട്ടും ശബരിമലയ്ക്കും ഗുരുവായൂരിനും ഐ.ഐ.എം പദവി ലഭിക്കാത്തത് കേരളീയരെ നിരാശയിലാഴ്ത്തി. ത്രുശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തിന് അഞ്ഞൂറേക്കര്‍ സ്ഥലം കൂടി ഏറ്റെടുത്ത് നല്‍കിയാല്‍ അവിടെ ഐ.ഐ.റ്റി അനുവദിക്കുന്ന കാര്യം പരിഗണിക്കും. ഇപ്പോള്‍ ഐ.ഐ.ഇ.എസ് പദവിയാണ് ലഭിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം കേരള രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ സ്രുഷ്ടിച്ചേക്കും.
രാഷ്രീയക്കാരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭ്യമായിട്ടുള്ളത്.

കേരളത്തോട് മാത്രം കേന്ദ്രം തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിരാതവും ബീഭത്സവും ആയ നടപടി എന്നു വിശേഷിപ്പിച്ച അദ്ദേഹം പിണറായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറണമെന്നും ആവശ്യപ്പെട്ടു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ അടുത്തമാസം 7ന് ഹര്‍ത്താലാചരിക്കും.

“ജയ് ഗുരുവായൂരപ്പ.. ഇതല്പം നേരത്തേ തുടങ്ങിയിരുന്നെങ്കില്‍ എന്റെ മകന് ഈ അവസ്ഥ വരില്ലായിരുന്നു.. നല്ല വിദ്യാഭ്യാസം നല്‍കാമായിരുന്നു.“ ലീഡര്‍ അഭിപ്രായപ്പെട്ടു.

പള്ളികള്‍ക്ക് അനുവദിച്ചു കൊടുക്കാത്ത ഒന്നും തങ്ങള്‍ക്കും വേണ്ട എന്ന നിലപാടാണ് എന്‍.എസ്.എസ് എടുത്തിരിക്കുന്നത്. “ചങ്ങനാശേരി അതിരൂപതയുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും.“ സെക്രട്ടറി പറഞ്ഞു.

“ഹിന്ദുക്കള്‍ ചിരിക്കുന്നു. ക്രിസ്ത്യാനികള്‍ക്കെന്തു കിട്ടി” എന്ന പരാതിയുമായി കെ. എം. മാണി ഡെല്‍ഹിക്ക് വണ്ടികയറിയിട്ടുണ്ട്. ഭരണങ്ങാനം പള്ളിയും പാലാ കുരിശുപള്ളിയും കടപ്പാട്ടൂര്‍ അമ്പലവും ഐ.ഐ.റ്റി ആക്കുക എന്നതാണ് പ്രാഥമിക ആവശ്യം. ജോസുമോന് എം.പി പദവി ലഭിച്ചാല്‍ അദ്ദേഹം പരാതി പിന്‍വലിക്കുമന്നറിയുന്നു.

ഇവിടെ എന്തു ചെറ്റത്തരവും കാണിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടന്ന് ദേവസ്വം മന്ത്രി അറിയിച്ചിട്ടുണ്ട്. കോടതി ഇടപെട്ടാലും ഞങ്ങള്‍ക്ക് പുല്ലാണ്.
“വിശ്വാസികളായ ഒരു തെണ്ടിക്കും അഡ്മിഷന്‍ അനുവദിക്കില്ല. എന്‍.എസ്.എസ്സിന്റെ ക്ഷേത്രങ്ങളില്‍ 99ശതമാനം പിന്നോക്കസംവരണം ഏര്‍പ്പെടുത്തും” മന്ത്രി പറഞ്ഞു.

പ്ലസ്ടൂ വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മോഡറേഷന്‍ നല്‍കി വിജയിപ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഒരാഴ്ച്ചയ്ക്കകം ശാന്തിക്കാരുടെ മുന്നിലെത്തിക്കും. മാസത്തില്‍ ഒരിക്കലെങ്കിലും പുഷ്പാഞ്ജലിയോ ഗണപതിഹോമമോ നിര്‍ബ്ബന്ധമാക്കും.

ബി.ജെ.പിയുടെ കേരളത്തിലെ 150 ഗ്രൂപ്പുകളും ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് എന്ന് പ്രതികരിച്ചു.

കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളും കോഴ്സുകളും ചുവടെ:
(ലഭ്യമായവ മാത്രം)

ശബരിമല :
സ്വയംഭരണാവകാശം അനുവദിച്ചിട്ടുള്ള കേരളത്തിലെ മൂന്നു സര്‍വ്വകലാശാലകളില്‍ ഒന്നാണ് ശബരിമല. പൂര്‍ണ്ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വരുന്ന ഇതിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇതര മതവിഭാഗങ്ങളില്‍പെട്ടവരോ അവിശ്വാസികളോ ആയിരിക്കണം എന്നു നിഷ്കര്‍ശിച്ചിട്ടുണ്ട്. തുടക്കത്തില്‍ പതിനാലു ഡിഗ്രി കോഴ്സുകളും ഏഴു പിജി കോഴ്സുകളുമാണ് ആരംഭിക്കുക.

ഗുരുവായൂര്‍ ‍:
പതിനൊന്നു ഡിഗ്രി കോഴ്സുകളും ഏഴു പിജി കോഴ്സുകളും തുടങ്ങാനാണ് നിലവില്‍ തീരുമാനമായിരിക്കുന്നത്. അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. എന്നാല്‍ ശുദ്ധിപരിഹാര ക്രിയകള്‍ക്കാവശ്യമായ ജലത്തിന്റെ ലഭ്യത അനുസരിച്ച് ഇക്കാര്യം ഭേദപ്പെടുത്താന്‍ ബോര്‍ഡിന് അധികാരമുണ്ട്. ഗവേഷണത്തിന് പ്രത്യേക വിഭാഗമുള്ള ദക്ഷിനേന്ത്യയിലെ ഏക ക്ഷേത്രമാണിത്.

ഏറ്റുമാനൂര്‍, വൈക്കം, ത്രുപ്പൂണിത്തുറ, തളിപ്പറമ്പ് എന്നീ ക്ഷേത്രങ്ങളില്‍ അഞ്ചു ഡിഗ്രി കോഴ്സുകള്‍ക്കും രണ്ട് പി.ജി കോഴ്സിനും മാത്രമേ അനുമതി ലഭിച്ചിട്ടുള്ളൂ.. ബാക്കി ക്ഷേത്രങ്ങളുടെ ലിസ്റ്റ് ഇപ്പോള്‍ ലഭ്യമല്ല.

സാദാ ലോക്കല്‍ അമ്പലങ്ങളില്‍ പ്ലസ്ടൂ വരെയുള്ള പ്രവേശനത്തിന് മാത്രമേ അനുമതിയുള്ളൂ.

സര്‍പ്പക്കാവുകളിലും ദരിദ്രയില്ലങ്ങളോട് ചേര്‍ന്നുകിടക്കുന്ന ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ തുടര്‍വിദ്യാകേന്ദ്രങ്ങള്‍ തുടങ്ങും. നാലാംക്ലാസ് മുതല്‍ പത്താം തരം വരെയുള്ള തുല്യതാ കോഴ്സുകള്‍ക്കാണ് അനുമതി.

നിലമ്പൊത്താറായി കിടക്കുന്ന ക്ഷേത്രങ്ങളില്‍ അംഗന്‍വാടികളാണ് ആരംഭിക്കുക.



**************************
ശേഷം ചിന്ത്യം ശുഭം...

Friday, January 9, 2009

ഒന്നുമില്ല

കുറേനാള്‍ നിന്റെ പിറകേ നടന്നിട്ടുണ്ടെന്നത് ശരി.
എന്നുകരുതി എന്റെ തലയില്‍ കേറാനുള്ള അനുവാദമൊന്നും നിനക്ക് തന്നിട്ടില്ല. ഞാനും ഒരു മനുഷ്യനാണ്.
എനിക്കുമുണ്ട് വികാരങ്ങളും വിചാരങ്ങളും.
എന്റെ അഭിമാനം ഞാന്‍ ആര്‍ക്കും പണയം വച്ചിട്ടില്ല.
നിന്റെ ചേട്ടന്‍ സംവിധാനം ചെയ്യുന്ന പ്രണയനാടകത്തില്‍ നായകനായി വേഷം കെട്ടിയാടാന്‍.. അതും നായികയായി നീയുള്ളപ്പൊ.. എനിക്ക് മനസ്സില്ല..

ജെറിമോന്റെയും നീനുവിന്റെയും സരോജിന്റെയും അനുഭവം കണ്ടിട്ടും ഞാന്‍ പഠിച്ചില്ല,.
നിന്റെ തൊലിവെളുപ്പിലും സംസാരത്തിലും സ്വയം മറന്ന് ഞാനല്‍പ്പം ഭ്രമിച്ചുപോയി.. അതെന്റെ തെറ്റ്..
ഇനിയും തെറ്റ് ആവര്‍ത്തിക്കാതെ നോക്കാന്‍ എനിക്കറിയാം..

കഴിഞ്ഞ ഡിസംബര്‍ 5നു എന്നെക്കൊണ്ട് ലീവെടുപ്പിച്ച് നീ പ്രണയത്തേപ്പറ്റി നാലഞ്ചു മണിക്കൂര്‍ ക്ലാസെടുത്തല്ലോ.. അന്നു ഞാന്‍ തിരിച്ചൊരു വാക്കുപോലും പറയാതിരുന്നത് നാവിറങ്ങിപ്പോയിട്ടോ ഹ്രുദയം തകര്‍ന്നിട്ടോ അല്ല..
നിന്നോടുള്ള സഹതാപം കൊണ്ടുമാത്രമാണ്...

മൂന്നാംകിട സിനിമകളില്‍ കാണുന്നതാണ് നിനക്ക് പ്രണയം..
24 മണിക്കൂറും നിന്നെക്കുറിച്ച് മാത്രം ഓര്‍ത്തിരുന്നാല്‍ ഇവിടുള്ള ജോലികള്‍ ആരു ചെയ്യും??

മുടിയില്‍ പച്ച പെയിന്റടിച്ച് കയ്യില്‍ രണ്ടിഞ്ചു വീതിയുള്ള തകിട് ചുറ്റി കഴുത്തില്‍ ചങ്ങലയും അറ്റത്തൊരു ബ്ലേഡുമിട്ട് വിഡ്ഢിവേഷം കെട്ടി നടക്കാന്‍ എനിക്കാവില്ല.

ഐസ്ക്രീം പാര്‍ലറിലും മഹാറാണി തിയേറ്ററിന്റെ ഇരുട്ടിലും മാത്രം പുറത്തുവരുന്നതല്ല എനിക്ക് നിന്നോടുള്ള സ്നേഹം...

യാത്ര ചെയ്യാന്‍ എനിക്ക് മഞ്ഞ പള്‍സറ് വേണമെന്നില്ല, എന്റെ max 100 ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ ഓടുന്നുണ്ട്.

സ്നേഹം- അത് പറഞ്ഞറിയിക്കാനോ എഴുതി വെക്കാനോ എനിക്കറിയില്ല. പിന്നെ..
എന്റെ കുറ്റവും കുറവും മനസിലാക്കുന്ന ഒരാളിനെ മാത്രമേ എനിക്ക് സ്നേഹിക്കാന്‍ കഴിയൂ.
ഇനിയെങ്കിലും ജീവിതത്തെ കുറച്ചുകൂടി യാഥാര്‍ത്ഥ്യബോധത്തോടെ നീ കാണണം.

ഇന്നലെ നീരജുമായി ഗൂഗിളില്‍ ചാറ്റ് ചെയ്യുമ്പൊ അവന്‍ ഇതേപ്പറ്റി ചോദിച്ചു...
എല്ലാം നീരജിനോട് പറഞ്ഞില്ലെങ്കില്‍ അവന്‍ പുറത്ത് എല്ലാവരോടും പറഞ്ഞ് എന്നെ നാണം കെടുത്തുമെന്ന്..

കോമ്പ്ലക്സ് എന്നും അഹങ്കാരമെന്നും നീ വിളിച്ച എന്റെ അഭിമാനം അത് നഷ്ടമാവില്ല എന്നു എനിക്ക് വിശ്വാസമുണ്ട്..

ഇത് നിനക്കുവേണ്ടി മാത്രം...
നിന്റെ മറുപടി ഞാന്‍ പ്രതീക്ഷിക്കുന്നില്ല..
മറ്റുള്ളവര്‍ ക്ഷമിക്കുക..

Wednesday, December 31, 2008

-: പുതുവത്സരാശംസകള്‍ :-

പുതുവത്സരാശംസകള്‍ ..

പ്രണയം കലക്കിത്തന്ന 2008ന്..
ജോലി വാങ്ങിത്തന്ന 2008ന്...
പിന്നെ അതു കളഞ്ഞതിന്..
വീണ്ടും അത് വാങ്ങി തന്നതിന്..

തിര്വന്തോരം സൂപ്പര്‍ ഫാസ്റ്റിന്..
കൊല്ലം-എറണാകുളം പാസഞ്ചറിന്..
കൊച്ചിയിലെ സിറ്റി ബസ് സര്‍വ്വീസുകള്‍ക്ക്..
എന്നും കാണുന്ന യാത്രക്കാര്‍ക്ക്..

ഇവിടെയെത്തിച്ച ഡിസംബറിന്..

ഗൂഗിളിനും ബ്ലോഗര്‍ ഡോട് കോമിനും..
കീമാനും വരമൊഴിക്കും..
ചിന്തയ്ക്കും പല പല മൊഴികള്‍ക്കും...
പുതുവത്സരാശംസകള്‍ ...

ബ്ലോഗു പുലികള്‍ക്ക്...
ശ്രീക്കും വല്യമ്മായിക്കും ടിന്റുവിനും ...
നൊമാദിനും അജാസിനും കാപ്പിലാന്‍ ചേട്ടനും...
കുട്ടേട്ടനും കാന്താരിച്ചേച്ചിക്കും റോസിനും...
പാറുക്കുട്ടിക്കും പകല്‍ക്കിനാവനും നവരുചിയനും...
കുഞ്ഞിക്കിളിക്കും ലക്ഷ്മിക്കും പിന്നെ
ജിന്റോയ്ക്കും മോനൂസിനും ജയ്മോനും ...
ബാജിക്കും ശിവയ്ക്കും നിരക്ഷരനും അരുണിനും..
എന്റെ പുതുവത്സരാശംസകള്‍..


പേജ് ഹിറ്റുകളില്‍ ചലനങ്ങളുണ്ടാക്കിയ ഒരോരുത്തര്‍ക്കും...
ഞാന്‍ ആശംസ നേരാത്തവര്‍ക്കും..
എന്റെ ഹ്രുദയം നിറഞ്ഞ പുതുവത്സരാശംസകള്‍ ....
|

|

|

|

|

|

|


ഇനി ആരേലും ഉണ്ടോ??..
കരയണ്ടാ..
ഇന്നാ പിടിച്ചോ...

നൂറു നൂറ് പുതുവത്സരാശംസകള്‍


Tuesday, December 30, 2008

നാട്ടുകാരന്‍ ചന്ദ്രേട്ടന്‍

നാട്ടുകാരന്‍ ചന്ദ്രേട്ടന്‍

ഞങ്ങളുടെ നാട്ടിലെ പ്രസിദ്ധനായ ചന്ദ്രന്‍ എന്ന കഥാപാത്രത്തെക്കുറിച്ചാണീ കുറിപ്പ്..

ചന്തിരാ എന്നു പ്രായക്കൂടുതലുള്ളവരും ചന്ദ്രാ എന്നു സമപ്രായക്കാരും ചന്ദ്രന്‍ ചേട്ടാ, ചന്ദ്രന്‍ സാറ്, ചന്ദ്രനാശാന്‍ എങ്ങിനെ സാദാ ജനങ്ങളും വിളിക്കുന്ന വെറും C.K. ചന്ദ്രശേഖരന്‍ നായര്‍. ജോലി എന്താണെന്നു പറയാന്‍ കുറച്ചു പാടാണ്. കാരണം ഓരോ തവണ ഇദ്ദേഹത്തെ കാണുമ്പോഴും പുതിയ പുതിയ ജോലികളിലായിരിക്കും. റബര്‍ വെട്ട്, ചിട്ടി, മണി ചെയിന്‍, ട്യൂഷന്‍, ഇത്യാദികള്‍ക്കു പുറമേ അമ്പലത്തിലെ ഉത്സവം, നാട്ടില്‍ ഓണാഘോഷം തുടങ്ങിയവയുടെയെല്ലാം ഉത്സാഹക്കമ്മറ്റി പ്രസിഡന്റ് ( ഉത്സാഹ കമ്മറ്റി എന്നേ പറയാന്‍ പറ്റൂ.. ഉത്തരവാദിത്വം ങൂം ഹൂം.. ), ഒപ്പം രാഷ്ട്രീയം എന്നിങ്ങനെ വിവിധമേഖലകളില്‍...
ആണാണെങ്കില്‍ അല്പം കുടി, വലി, മുറുക്ക് ഇതെല്ലാം വേണമെന്നു പറയുന്നവര്‍ക്ക് ഇദ്ദേഹമാണ് മാത്രുക.

ഞാന്‍ ഷാപ്പില്‍ പോകൂലാ..
പോയാലും കുടിക്കൂലാ..
കുടിച്ചാലും ആടൂലാ...
ആടിയാലും വീഴൂലാ..
വീണാലും ച്ഛര്‍ദ്ദിക്കൂലാ..

എന്നു കിടന്നു ച്ഛര്‍ദ്ദിച്ചുകൊണ്ട് പറയുന്ന മഹാന്‍..

(ആരോടൊക്കെയോ നന്ദി..)
പുകവലിച്ചാല്‍ ശരീരത്തിനുള്ളിലെ അണുക്കള്‍ നശിക്കുന്നു എന്ന് ഉദാഹരണ സഹിതം പറഞ്ഞുതന്ന ശാസ്ത്രജ്ഞന്‍.

വെറ്റിലമുറുക്കുമ്പോള്‍ വെറ്റില, അടയ്ക്കാ, ചുണ്ണാമ്പ് എന്നിവയിലെ വിറ്റാമിനുകള്‍ ലഭിക്കുന്നതോടൊപ്പം പല്ലുകള്‍ക്ക് ബലവും എല്ലുകള്‍ക്ക് കരുത്തും എന്ന മുദ്രാവാക്യം പഠിപ്പിച്ച ദന്ത ഡോക്ടര്..

അറുപതു വര്‍ഷത്തെ ജീവിതത്തിനിടയില്‍ അദ്ദേഹം പ്രവര്‍ത്തിക്കാത്ത ഒരു സംഘടനയും ഒരു രാഷ്രീയ പാര്‍ട്ടിയുമില്ല. കോണ്‍ഗ്രസുകാരനായി ജനിച്ച് സി പി എം, സി പി ഐ, ബിജെപി,
കേകോ(A-Z) അനുഭാവിയായി, മായാവതിയുടെ കോട്ടയം സമ്മേളനം കഴിഞ്ഞപ്പൊ ബി എസ് പി യില്‍ എത്തി നില്‍ക്കുന്നു.

യാത്രകള്‍ തീരെ ഇഷ്ടമല്ലാത്ത ചന്ദ്രേട്ടന് സ്ഥലങ്ങളേപ്പറ്റിയുള്ള അറിവു കമ്മി. സ്കൂളില്‍ പഠിക്കുമ്പോള്‍ നമ്മുടെ ദിക്കുകള്‍ ഏതൊക്കെ എന്ന ചോദ്യത്തിന്

കിഴക്ക്- ഭരണങ്ങാനം
പടിഞ്ഞാറ്- ഏറ്റുമാനൂര്‍
തെക്ക്- തൊമ്മിച്ചേട്ടന്റെ വീട് (മാക്കാന്‍ തൊമ്മിക്കുഞ്ഞ്. അഞ്ചിലെ ജോണീടെ അച്ചനല്ല..)
വടക്ക്- മൂലേപ്പീടിക

എന്നിങ്ങനെ തന്റെ വിജ്ഞാനം വിളമ്പി അദ്ധ്യാപകരെ ഞെട്ടിച്ച ഇദ്ദേഹം കോട്ടയം ജില്ലയ്ക്കു പുറത്ത് ആകെ കണ്ടിട്ടുള്ളത് തൊടുപുഴയും എറണാകുളവും. തൊടുപുഴയില്‍ പോയത് കാര്‍ഷികമേള കാണാനായിരുന്നെങ്കില്‍ എറണാകുളത്തിനു പോയത് റാം വിലാസ് പാസ്വാന്റെ പാര്‍ട്ടിയുടെ (ലോക് ജനശക്തി) സംസ്ഥാന സമ്മേളനത്തിന്.. വൈറ്റിലയില്‍..

അതെ..
ചന്ദ്രന്‍ ചേട്ടന്‍ ആദ്യമായി എറണാകുളത്തിനു പോകുന്നു...
അങ്ങേരുടെ വീട് ശോകമൂകമാണ്..
കണവന്‍ എങ്ങാനും തിരിച്ചു വന്നില്ലെങ്കിലോ എന്ന ഭയം കാരണം വൈഫു സരസ്വതിച്ചേച്ചി അനിയന്‍ ഗോപാലക്രിഷ്ണന്‍ എന്ന ഗോപിച്ചേട്ടനേയും കൂടെ പറഞ്ഞു വിട്ടു... ഒരു ധൈര്യത്തിന്.
പോകുന്ന അന്നു രാവിലെ ഭാര്യയും പുത്രിയും കൂടി പാലാവരെ ഒപ്പം ചെന്ന് സെന്റ് ജോണ്‍സ് ബസില്‍ കയറ്റിവിടുകയായിരുന്നു.

(സ്റ്റാന്‍ഡില്‍ നിന്നു ബസിറങ്ങി കുരിശുപള്ളി കവലയില്‍ നിന്നു തിരിഞ്ഞു പോകുന്ന വരെ നിറകണ്ണുകളോടെ തല പുറത്തേക്കിട്ട് പുള്ളി റ്റാറ്റാ പറഞ്ഞോണ്ടിരുന്നു എന്നാണു കേട്ടറിവ്.. അതെന്തോ..).

“രണ്ട് എര്‍ണാകുളം”

“എവിടെയാ..”

“എടോ എറണാകുളം..”

“അതേ.. എറണാകുളത്ത് എവിടെ പാലാരിവട്ടം? അതോ കലൂരോ?”

“ഇത് എവിടം വരെ ഉണ്ട്?”

“കലൂര് വരെ”

“എന്നാ അവിടെ വരെ..”

പത്തുമണി ആയപ്പോഴേക്കും അളിയനും അളിയനും കലൂരിലെത്തി. പിന്നെ അടുത്ത ബസില്‍ കയറി തിരിച്ചുവന്നാണ് വൈറ്റിലയില്‍ ഇറങ്ങിയത്. സമ്മേളനം നടക്കുന്ന സ്ഥലത്ത് റാം വിലാസ് പാസ്വാനെ കാണാന്‍ തടിച്ചുകൂടിയിരിക്കുന്ന ജനലക്ഷങ്ങളെക്കണ്ട് ചന്ദ്രേട്ടന്‍ ഞെട്ടിപ്പോയി. കയ്യടിക്കാന്‍ പോയിട്ട് സ്റ്റേജിലെ കസേര നിറയ്ക്കാന്‍ പോലും ആളില്ല.
പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റിയില്‍ നിന്നും അപ്പൊത്തന്നെ രാജിവച്ച് അങ്ങേര് അളിയനേയും കൂട്ടി എറണാകുളം കറങ്ങാനിറങ്ങി.


വൈറ്റില മുതല്‍ സൌത്ത് വരെ..
സൌത്തില്‍ നിന്നും നോര്‍ത്ത് വരെ...
അവിടുന്ന പിന്നേം ഹൈക്കോര്‍ട്ട്..
ഹൈക്കോര്‍ട്ട് മുതല്‍ മേനക വരെ..

മറൈന്‍ ഡ്രൈവില്‍കൂടി അലഞ്ഞുതിരിഞ്ഞ് ഉച്ചയായപ്പോഴേക്കും രണ്ടും വിശന്നു തളര്‍ന്നു. കയ്യിലുള്ള 450രൂഭായുടെ ബലത്തില്‍ ഏതെങ്കിലും മുന്തിയ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കണം എന്ന ആഗ്രഹവുമായി നടന്നു നടന്ന് സാമാന്യം തരക്കേടില്ലാത്ത ഒരു ഹോട്ടലിന്റെ മുമ്പിലെത്തി..

പക്ഷേ സെക്യൂരിറ്റി കയറ്റിവിട്ടില്ല...

“ചേട്ടന്‍ വേറെ ഒരു ഹോട്ടലില്‍ കേറിക്കോ.. ഇതു ചേട്ടനൊക്കെ പറ്റിയതല്ല“

“അതെന്നാടാ അങ്ങനെ.. ഇത് ആളുകള്‍ക്ക് കേറാനുള്ളതല്ലേ... നിനക്കൊക്കെ ഇത്ര അഹങ്കാരമോ?”

“അതല്ലാ ചേട്ടാ ഇവിടെ റേറ്റ് അല്‍പ്പം കൂടുതലാ..”

“ഓഹോ.. ഞാന്‍ ഒരു പീറയാണെന്നു വിചാരിച്ചോടാ.. കാശൊക്ക എന്റെ കയ്യിലും ഉണ്ട്.. (450 ഉലുവാ)”

“എത്ര കാണും?”

“അത് നിന്നോട് പറയണോ.. ഞാന്‍ ഊണു കഴിക്കാന്‍ വന്നതാ ”

“ചേട്ടാ.. ഞാന്‍ പറഞ്ഞന്നേ ഉള്ളൂ.. ഇവിടെ ചായക്ക് 40 രൂപയാകും. ഊണ് ചേട്ടന്‍ ഊഹിച്ചോ..”

“ങ്ങേ.. ”

രണ്ടും അവിടുന്ന് വലിഞ്ഞു. ഒരു സാദാ കടയില്‍ കയറി ഭക്ഷണം കഴിച്ച് അടുത്ത ബസില്‍ കയറി നാട്ടിലേക്ക് തിരിച്ചു...
ഇതാണോ എറണാകുളം വല്യ ആനയാണെന്നു എന്നു പറയുന്നത്..

*******************

പാലായിലെത്തി ഒരു ബാറില്‍ കയറി ബാക്കി കാശിനു മുഴുവന്‍ അടിച്ച് കോണ്തെറ്റി വീട്ടിലെത്തി അളിയന്മാര്‍ തമ്മില്‍ ഒന്നും രണ്ടും പറഞ്ഞ് കോര്‍ത്ത് അടിതുടങ്ങി..
അടി ഏറ്റുപിടിച്ച സരസ്വതിച്ചേച്ചിയുടെ നാക്കില്‍ നിന്നും ഉയര്‍ന്ന ഭക്തിഗാനം അന്ന് അമ്പലത്തിലെ കോളാമ്പി സ്പീക്കറിലും ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു....
---

എടീ....

നന്ദിച്ചില്ലേലും വിന്ദിക്കരുത്.....

അങ്ങനല്ല അളിയാ..

വിന്ദിച്ചാലും നന്ദിക്കരുത്......





---------------------------
കഥ അപൂര്‍ണ്ണമാണോ..ആവും..
എല്ലാരും ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ തന്നെ..

Thursday, December 25, 2008

ക്രിസ്തുമസ് ആശംസകള്‍

രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു തണുത്ത രാത്രിയില്‍ ...

വയ്യാ.. ..

ഇതൊക്കെ എന്തിനാ ഞാന്‍ വെറുതേ എഴുതിവെക്കുന്നെ..എല്ലാര്‍ക്കും അറിയാവുന്ന കാര്യമല്ലേ..

ടിവിയില്.. റേഡിയോവില്.. പത്രത്തില്... ഉള്ള മാസികകളിലെല്ലാം.. ഇതു തന്നെയല്ലേ കാണുന്നത്, കേള്‍ക്കുന്നത്..

അതേന്നെ... ഇനി ക്രിസ്തുമസിനെപ്പറ്റി എല്ലാരും അറിയാന്‍ ഞാന്‍ പറഞ്ഞിട്ടുവേണോ...


ക്രിസ്തുമസ് ആശംസകള്‍..


* * * * * * * * * * * * *

ആഘോഷങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. അടുത്ത 31നു പാതിരാത്രി ന്യൂഇയര്‍ ആഘോഷിച്ചു ബോധം കെട്ടു വീണ്, ഒന്നാംതിയതി കിടന്ന് ഉറങ്ങിത്തീര്‍ക്കുന്നതു വരെ നീളുന്ന ആഘോഷപരിപാടികള്‍...

കേരളത്തില്‍ റെക്കോര്‍ഡ് മദ്യ വില്‍പ്പന..

ഒരു നിമിഷം ഓര്‍ക്കുക... പ്രാര്‍ത്ഥിക്കുക..

തമ്മില്‍ തല്ലിയും മദ്യപിച്ചു ലക്കില്ലാതെ വാഹനമോടിച്ചും മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ജീവിതങ്ങളേക്കുറിച്ച്...
_ _ _ _ _ _ _ _ _ _ _ _ _ _

27/dec/2008

ഇന്നത്തെ മനോരമ പത്രത്തില്‍ കണ്ട വാര്‍ത്ത. ക്രിസ്തുമസ് ആഘോഷങ്ങള്‍ ഇതുവരെ കഴിഞ്ഞിട്ടില്ല..


25നു വൈകിട്ട് 6.00 നും 6.15നും ഇടയില്‍ നാലുപേരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നത് കണ്ടു. ഇതു പോസ്റ്റാതിരിക്കാനാവുന്നില്ല..

Sunday, December 21, 2008

ഇന്ന് : ഞായറാഴ്ച്ച


സ്വാമിയേയ്.... ശരണമയ്യപ്പാ...

കലിയുഗ വരദനേയ്..... ശരണമയ്യപ്പാ...

സ്വാമിയേ...അയ്യപ്പോ....
അയ്യപ്പോ...സ്വാമിയേ....

ഇതാരപ്പാ...ഈ കൊച്ചുവെളുപ്പാന്‍കാലത്ത് ശബരിമലയ്ക്ക് പോകാന്‍.. ഞായറാഴ്ച അയല്വക്കത്തേ അയ്യപ്പന്‍ ചേട്ടനും സംഘവും മലയ്ക്കുപോകുമെന്നു പറഞ്ഞിരുന്നു... പക്ഷേ..അതിരാവിലെ..
മൊബൈലെടുത്ത് സമയം നോക്കി..ങേ....

21-Dec-08
11:17am

ഓഹോ..അപ്പൊ അതാണ് കാര്യം..ഉച്ചയായി...മുറിതുറന്ന് പുറത്ത് കടന്നപ്പൊ അസാധാരണ ഭാവത്തോടെ പിതാശ്രീ ഒരു നോട്ടം. ടിവിയില്‍ ക്രിക്കറ്റ്.. പീറ്റേഴ്സണും കുക്കും ഓടിക്കളിക്കുന്നു.. എത്രയായി??.. നാല്പ്ത്തി... ആ.. രണ്ടുവിക്കറ്റ് പോയി...

“ദേ....അദ്ദേഹം തലപൊക്കി..വല്ലോം കൊട്...” സോഫായില്‍നിന്ന് തലചെരിച്ച് അടുക്കള ലക്ഷ്യമാക്കി പിതാശ്രീയുടെ ഡയലോഗ്.. അടുക്കളയില്‍ നിന്നും മറുപടി വരും മുന്‍പ് ഞാന്‍ പോയി ബാത്രൂമില്‍ കയറി..
അടുക്കളയില്‍ ചെന്നപ്പൊ പപ്പടം കാച്ചുന്ന സ്മെല്ല്... കലിപ്പ് തന്നെ.. ”നേരം വെളുത്ത് ഉച്ചയായി.. ഒന്നു വിളിക്കാന്‍ തോന്നിയില്ലല്ലൊ.. ഇവിടെയാര്‍ക്കും. ഒരിറ്റ് വെള്ളം കുടിച്ചിട്ട് പത്തു പതിനഞ്ച് മണിക്കൂറായെന്ന് അറിയാമോ..“

“ആരു പറഞ്ഞു വിളിച്ചില്ലെന്ന്..“ അമ്മ ചൂടായി.“ഉരുട്ടിയിട്ട്വിളിച്ചു.. ങേഹേ.. അനക്കമില്ല.. പിന്നെങ്ങനെയാ.. പാതിരാത്രി വരെ ഇരിക്കാതെ നേരത്തേ കിടന്നുറങ്ങണം“ അടുക്കളയില്‍ കയറിയാല്‍ത്തന്നെ അമ്മ സ്വല്‍പ്പം ചൂടാണ്. അത് കൂടി കൂടി വരുന്നു..

“അതുപോട്ടെ..രാവിലെ നീ എന്തോ പറയുന്നതു കേട്ടല്ലോ.. ആരെയോ കമന്റടിച്ചെന്നോ.. പോസ്റ്റില്‍ കേറിയെന്നോ ഒക്കെ.. പഴയപോലെ ഏതെങ്കിലും ഏടാകൂടം ഒപ്പിച്ചോ..??“

ങേ..ശ്ശേയ്..

ഒരെത്തും പിടിയും കിട്ടുന്നില്ല. അതൊക്കെ പണ്ടേ നിര്‍ത്തിയതാണല്ലൊ.. ഒരിക്കല്‍ എന്നെയും സനീഷിനേയും വിളിച്ച് സുചിത്ര പേടിപ്പിച്ചതില്‍ പിന്നെ ഞാന്‍ ഭയങ്കര ഡീസന്റാ..അവനും. പിന്നെ അമ്മ എന്താണീ പറയുന്നത്..???

“എന്താടാ..ഈ ബ്ലോങ്ക്”

എന്ത്??

“ങാ...ബ്ലോങ്കോ..കമന്റോ..പോസ്റ്റോ..എന്നതാണോ..ഉറക്കത്തില്‍ കിടന്ന് പറയുന്നത്.. ”

മഹാദേവാ.......... ഞാന്‍ മുങ്ങി.

* * * * * * * * * * * * * * * * *
സ്വാമിയേ...അയ്യപ്പോ....

അയ്യപ്പോ...സ്വാമിയേ....

ചായകുടിക്കുമ്പോള്‍ വീണ്ടും കേട്ടു.. കെട്ട് നിറയ്ക്കുകയാണ്.
ശരണം വിളിക്കുന്ന ആശാന്റെ ശബ്ദം അള്‍ട്ടര്‍നേറ്റായി കേള്‍ക്കാം. പാവം... നാട്ടുകാരു കുഞ്ഞാരായണാ...കുഞ്ഞാണൂ..ആശാനേ എന്നൊക്കെ വിളിക്കുകയും വട്ടന്‍,ഭ്രാന്തന്‍,പൊട്ടന്‍,മന്ദബുദ്ധി എന്നിങ്ങനെ ചില വാക്കുകളുടെ എക്സാമ്പിളായി മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന ആശാന്‍.
നാലാം ക്ലാസില്‍ വരെ പോയിട്ടുള്ള ആശാനെ ചെറുപ്പത്തില്‍ ആശാന്റെ അച്ഛന്‍ ഉപദ്രവിച്ചാണ് ഇങ്ങിനെ ആയതന്നു പറഞ്ഞു കേള്‍ക്കുന്നു. തെങ്ങിനു തടമെടുക്കാനും വിറകു വെട്ടാനും ചാണകം കോരാനും വൈകിട്ട് അമ്പലത്തില്‍ ശരണം വിളിക്കാനും എല്ലാം എല്ലാര്‍ക്കും ആശാനെ വേണം. കാരണം അഞ്ചു പത്തു രൂപാ നോട്ടുകളാണ് ആശാന്റെ കൂലി**. കളറും ഗാന്ധിജിയുടെ ചിത്രവും കണ്ടാണ് പത്തുരൂപ തിരിച്ചറിയുന്നത്.അഞ്ചു വരെ എണ്ണവും അറിയാം. ഇതിനു പകരം അമ്പതൊ നൂറോ അഞ്ഞൂറോ കൊടുത്താലും വേണ്ട. അഞ്ചു പത്തുരൂപാകള്‍ വൈകിട്ട് ഒരു കുപ്പി കള്ളിനും കൂടെയുള്ള കപ്പയ്ക്കും പിന്നെ ഒരു മുറുക്കിനും വേണ്ടിയുള്ളതാണ്. ഇതില്‍ക്കൂടുതല്‍ ആര്‍ക്കുവേണ്ടി..എവിടെ സൂക്ഷിക്കാന്‍..

[ **ദൈവം ഇങ്ങിനെ ഒരു ബുദ്ധി കൊടുത്തിട്ടുള്ളതിനാല്‍ ഒരിക്കലും പട്ടിണി കിടക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല. പണ്ടൊരാള്‍ക്ക് പത്തു പൈസയും ഇരുപതു പൈസയും കൊടുത്ത് ഇഷ്ടമുള്ളത് എടുത്തോളാന്‍ പറഞ്ഞാല്‍ പത്തു പൈസ മാത്രം എടുക്കുമായിരുന്നത്രേ..അതുകൊണ്ടുതന്നെ ആളുകള്‍ ഇതു കാണാനായി വീണ്ടും വീണ്ടും പൈസ കൊടുക്കും.എന്തൊരു ബുദ്ധി.. ]


നിലാവത്തും തിളങ്ങുന്ന മൊട്ടത്തലയില്‍ തടവി വെറ്റിലക്കറയുള്ള പല്ലുകള്‍ കാണിച്ച് ആശാന്‍ ചിരിക്കുന്നു. ഞായറാഴ്ച്ച വേറെ പണിക്കൊന്നും പോയില്ലത്രേ...

* * * * * * * * * * * * * * * * * *

ഇന്ന്.. രാവിലത്തെ ചായയും ഉച്ചക്കത്തെ ഊണും ഒരുമിച്ച്.

Friday, December 19, 2008

പുതിയ സുഹ്രുത്തുക്കള്‍

തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ ദിവസവും രാവിലെ അഞ്ചുമണിക്ക് എഴുനേല്‍ക്കുന്നതു മുതല്‍ ട്രെയിനിലോ ബസിലോ കയറിപ്പറ്റി 9.25നു ഓഫീസില്‍ എത്തുന്നതുവരെ ഒരു മാരത്തണ്‍ ഓട്ടമാണ് നടത്തുന്നത്. രാവിലെ കുളിച്ചു മിനുങ്ങി റെഡിയായി അമ്മയുടെ സ്പെഷല്‍ ചായ* കുടിച്ച് ബസ് സ്റ്റോപ്പിലേക്ക് ഓടുമ്പോളായിരിക്കും 6.25ന്റെ തിര്യൊന്തോരം ഫാസ്റ്റ് റ്റാറ്റാ പറഞ്ഞു പോകുന്നത്.പിന്നെ അടുത്ത സൂപ്പര്‍ ഫാസ്റ്റ് തടഞ്ഞു നിര്‍ത്തി കയറി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ കറക്ട് 7.05. രാവിലെ ചായ റെയില്‍വേ സ്റ്റേഷനില്‍നിന്നാക്കിയാല്‍ ഫാസ്റ്റും സൂപ്പറും തമ്മിലുള്ള ഏഴുരൂപ ഡിഫറന്‍സ് ഇല്ലാതാക്കാം. പക്ഷേ വീട്ടില്‍നിന്നും ആ ചായ കുടിച്ചില്ലെങ്കില്‍ എന്തൊ..അന്നു മുഴുവന്‍ തലവേദനയാണ്. അല്ലെങ്കിലും ആ ചായയുടെ വാലില്‍ കെട്ടാന്‍ കൊള്ളാമോ റെയില്‍വേ സ്റ്റേഷനില്‍ കിട്ടുന്ന ചായ!!.??

[ ഞങ്ങടെ തൊടുപുഴ മുത്തപ്പന്റെ വാലേല്‍ കെട്ടാന്‍ കൊള്ളാമോ നിങ്ങടെ അരുവിത്തുറ വല്ല്യച്ചന്‍ എന്ന് ഒരു തൊടുപുഴക്കാരന്‍ ഈരാറ്റുപേട്ടക്കാരനോട് ചോദിച്ച കഥ ഞാനിപ്പൊ ഓര്‍ത്തു. ]

6.50ന്റെ ട്രെയിന്‍ ഒരു ദിവസം പോലും ലേറ്റാവാതെ കറക്ടായിട്ട് 7.30നു വരുന്നതുകൊണ്ട് സ്റ്റേഷനില്‍ ചെന്നിട്ട് ഇഷ്ടം പോലെ സമയമുണ്ട്. ഈ സമയത്താണ് എന്റെ ഫ്രണ്ട്സ് ലിസ്റ്റിലേക്ക് ചേര്‍ക്കാന്‍ പറ്റിയ മൂന്നാലു സംഭവങ്ങളെ പരിചയപ്പെട്ടത്. ഇവരെ പരിചയപ്പെടുത്തിയത് എന്റെ കോളേജ് മേറ്റ് ജീവ്..
എബി,ഷെബി,സോമണ്ണന്‍,സതീഷ് ചേട്ടന്.
അവരെപ്പറ്റി..
തമാശകളുടെ കാര്യത്തില്‍ മുന്‍പിലാണ് സോഫ്ട്വയര്‍ എഞ്ചിനീയറായ എബി.ഒപ്പം സതീഷ് ചേട്ടനും.സതീഷ് ചേട്ടന്‍ ഒഴികെ എല്ലാരും ബാച്ചിലറാണ്..
മിക്ക തമാശകള്‍ക്കും ഇരയാകുക എന്നതാണ് ഷെബിക്കും ഞങ്ങളുടെ ആര്‍ട്ടിസ്റ്റ് സോമണ്ണനും ചെയ്യാനുള്ളു. സോമണ്ണന്‍ നല്ല ഒരു കലാകാരനാണ്,ഡിസൈനറാണ്. എന്നെ അത്ഭുത്പ്പെടുത്തുന്ന അദ്ദേഹത്തിന്റെ കഴിവ് ഇതൊന്നുമല്ല... നിന്നും ഇരുന്നും വളഞ്ഞുനിന്നും ഒക്കെ ഉറങ്ങാനുള്ള കഴിവാണ്. അഞ്ചു സെക്കന്റ് ആരും സംസാരിക്കാതിരുന്നാല്‍ അപ്പൊ പുള്ളി ഉറങ്ങാന്‍തുടങ്ങും. ട്രെയിനിന്റെ വാതിലിനരികില്‍ നിന്നുള്ള ഉറക്കം ഞങ്ങളെ കുറേ പേടിപ്പിച്ചിട്ടുണ്ട്. ഉറക്കത്തേക്കുറിച്ച് പലതും പറഞ്ഞ് കുറെ കളിയാക്കിയിട്ടുണ്ട് കേട്ടൊ..

എല്ലാ കാര്യങ്ങളേക്കുറിച്ചും ജീവിനും സോമണ്ണനും വ്യക്തമായ കാഴ്ച്ചപ്പാടുകള്‍ ഉണ്ടെങ്കിലും വലിയ പരിക്കുപറ്റാതെ അതൊക്കെ പറഞ്ഞു ഫലിപ്പിക്കാന്‍ ജീവിനു മാത്രമേ കഴിയാറുള്ളൂ...

സ്വഭാവത്തിന്റെ കാര്യത്തില്‍ നേരേ വിപരീതമാണ് ജീവും ഷെബിയും. വേണമെങ്കില്‍ ജോലി ചെയ്യാതിരിക്കാം പക്ഷേ ശമ്പളം കിട്ടണം എന്ന ആറ്റിറ്റ്യൂഡാണ് ഒരാള്‍ക്കെങ്കില്‍ ശമ്പളം തന്നില്ലേലും ജോലി ചെയ്യാം ഇതൊക്കെ ഒരു എക്സ്പീരിയന്‍സല്ലെ.. എന്നാണ് മറ്റേയാള്‍.

എങ്ങിനെയും ഗള്‍ഫില്‍ ഒരു ജോലി മേടിക്കുക എന്നതാണ് ഷെബിയുടെ സ്വപ്നം.ഇന്റെര്‍വ്യുവിനു തലേദിവസം വരെ ഭയങ്കര ആത്മവിശ്വാസത്തോടെ നടന്നു അവസാനം അത് വേണ്ടന്നു വെക്കുന്ന
എന്റെ സുഹ്രുത്ത് ജെറിയുടെ ടൈപ്പാണ് പുള്ളിയും.( ജെറിയേപ്പറ്റി ഞാന്‍ ഒരു നോവലെഴുതുന്നുണ്ട്.. ). ബി.ടെക് ഉണ്ടായിട്ടും എന്താണോ ഷെബി ഡിപ്ലോമ വച്ച് ഒരു ജോലി മതി എന്നു പറയുന്നത്..പിന്നെ..
വളരെ ഹാര്‍ഡ് വര്‍ക്കിങ്ങാണ് എന്ന് തോന്നുന്നു..ഷെബിയുടെ നിഷ്ക്കളങ്കമായ ചിരി കണ്ടാല്‍ മതി നമ്മുടെ എല്ലാ ടെന്‍ഷനും മറക്കാന്‍...

നാലഞ്ചു വര്‍ഷമായി ഉള്ള സുഹ്രുത്ത് എന്ന നിലയില്‍ ജീവിനെപ്പറ്റി അധികം ഒന്നും എഴുതുന്നില്ല.പിന്നെ എഴുതാനുണ്ട് ഒരു കഥ.ഗള്‍ഫില്‍ ഉണ്ടായിരുന്ന ജോലി വെറുതേ വേണ്ടന്നുവച്ച് ഇപ്പൊ കേരളത്തില്‍
സേവനം നടത്തുന്നു എന്നു മാത്രം പറയാം.

വൈകിട്ടുള്ള ട്രെയിനില്‍ മാത്രം കയറുന്ന ജോണിനെപ്പറ്റിയും പറയാതെ വയ്യ.ജോണും ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. രാവിലെ ഞാന്‍ എണീക്കുന്നതിനു മുന്‍പുതന്നെ അദ്ദേഹം ട്രെയിനില്‍ കയറുന്നതിനാല്‍ കാണാന്‍ പറ്റാറില്ല എന്നുമാത്രം. വളരെ കൂള്‍ ആണ് പുള്ളി. ദിവസവും ഒരു തമാശ മാത്രമേ പറയൂ..


ഹോ.. നിങ്ങളൊക്കെ ഇല്ലായിരുന്നെങ്കില്‍ എന്റെ ഒന്നര + രണ്ട് = മൂന്നര മണിക്കൂര്‍ ട്രെയിന്‍ യാത്ര എത്ര വിരസമായേനെ..
(അതേയ്.. തിരിച്ചു വരുമ്പൊ അര മണിക്കൂര്‍ വൈകും.)
( ഒരു ദിവസത്തെ ആകെ യാത്ര വെറും 154 കി.മി)



**********************************************************
* അര ലിറ്റര്‍ പാലില്‍ ബാക്കി ഐറ്റംസും ചേര്‍ത്ത് 100ഡിഗ്രിയില്‍ തിളച്ചുകൊണ്ടിരിക്കുന്ന ചായ.